സമകാലിക രാഷ്ട്രീയത്തിലെ വ്യക്തി പൂജയെ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി വിമര്‍ശിച്ച സുപ്രസിദ്ധ എഴുത്തുകാരനും തിരക്കഥാകൃത്തുമായ എംടി വാസുദേവൻ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ. ആലപ്പുഴയിൽ ഒരു പൊതുപരിപാടിയിലായിരുന്നു സുധാകരന്റെ വിമർശനം. സമരവും ഭരണവും എന്തെന്ന് എംടി പഠിപ്പിക്കേണ്ടെന്നും എംടിയെ ചാരി ചില സാഹിത്യകാരൻമാർ ഷോ കാണിക്കുകയാണെന്നും വിമർശിച്ച സുധാകരൻ ചിലര്‍ക്ക് നേരിയ ഇളക്കമാണെന്നും നേരിട്ട് പറയാതെ എംടിയെ ഏറ്റുപറയുന്നത് ഭീരുത്വമാണെന്നും പറഞ്ഞു.
നേരത്തെ ആലപ്പുഴയില്‍ എന്‍ബിഎസിന്റെ പുസ്തകപ്രകാശനത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പാർട്ടിക്കുള്ളിലെ പുത്തൻ പ്രവണതകൾക്കെതിരെ ജി സുധാകരൻ വിമർശനമുന്നയിച്ചത് വൻ വിവാദമായിരുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്കും സ്വീകാര്യര്‍ ആയിരിക്കണമെന്നും എങ്കില്‍ മാത്രമേ വോട്ട് ലഭിക്കുകയുള്ളൂയെന്നും വേദിയിൽ പറഞ്ഞ സുധാകരൻ രാജ്യത്ത് 12 ശതമാനം ആയിരുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ 2.5 ശതമാനമായതായും അന്ന് ചൂണ്ടിക്കാട്ടി. നമ്മളാണ് എല്ലാത്തിനും മേലെ എന്ന അഹങ്കാരമെല്ലാം മാറ്റി ഒരുപാട് മുന്നോട്ട് പോകേണ്ട ഒരു പ്രസ്ഥാനമാണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്നും സുധാകരൻ അന്ന് ഉപദേശിച്ചിരുന്നു. പിന്നാലെ പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ നിന്നാണ് ജി.സുധാകരനെ പാർട്ടി ഒഴിവാക്കിയിരുന്നു. ജി സുധാകരന്റെ വീട് ഉൾപ്പെടുന്ന പ്രദേശത്തെ ഓഫീസ് സജി ചെറിയാനാണ് ഉദ്ഘാടനം ചെയ്തത്. പിന്നാലെയാണ് എംടി യെ വിമർശിച്ച് പാർട്ടിക്ക് പ്രതിരോധം തീർത്ത് ജി സുധാകരൻ വീണ്ടും രംഗപ്രവേശനം ചെയ്തിരിക്കുന്നത്.
കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്സ് സംഘടിപ്പിക്കുന്ന ഏഴാമത് സാഹിത്യോത്സവമായ കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്‌ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻറെ സാന്നിദ്ധ്യത്തിൽ എം ടി വാസുദേവന്‍ നായര്‍ സമകാലിക രാഷ്ട്രീയത്തെ പറ്റി തുറന്നടിച്ചത്. പ്രശസ്ത സാഹത്യകാരന്‍ കെ സച്ചിതാനന്ദന്‍, പ്രശ്സത നർത്തകി. മല്ലിക സാരാഭായ് മന്ത്രി മുഹമ്മദ് റിയാസ് തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.
“അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാം. അധികാരമെന്നാല്‍ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരമെന്ന സിദ്ധാന്തത്തെ എന്നോ കുഴിവെട്ടിമൂടി. റഷ്യന്‍ വിപ്ലവത്തില്‍ പങ്കെടുത്ത ജനാവലി ആള്‍ക്കൂട്ടമായിരുന്നു. ഈ ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കാം. ആരാധകരാക്കാം. ഭരണാധികാരികള്‍ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം.
തെറ്റ് പറ്റിയാല്‍ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ല . നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന സങ്കല്‍പ്പത്തെ മാറ്റിയെടുക്കാന്‍ ഇഎംഎസ് എന്നും ശ്രമിച്ചു. നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാഞ്ഞതും അതുകൊണ്ടു തന്നെയാണ്” – എംടി വേദിയിൽ പറഞ്ഞു. എംടിയുടെ മുഖ്യപ്രഭാഷണം കഴിഞ്ഞയുടന്‍ പിണറായി വേദി വിടുകയും ചെയ്തു. എംടിക്ക് പിന്നാലെ എം. മുകുന്ദനും സമാന രാഷ്ട്രീയ വിമർശനം നടത്തിയിരുന്നു.