നിർണ്ണായക നീക്കവുമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്ലബ് മുംബൈ ഇന്ത്യൻസ്. വരുന്ന സീസണില്‍ രോഹിത് ശർമയെ മാറ്റി ഹാർദിക് പാണ്ഡ്യയെ പുതിയ നായകനായി പ്രഖ്യാപിച്ചു. ടീമിന്റെ ഭാവി മുന്‍നിര്‍ത്തിയാണ് പുതിയ തീരുമാനമെന്നാണ് മാനേജ്‌മെന്റ് നല്‍കുന്ന വിശദീകരണം. രണ്ട് സീസണ്‍ മുമ്പ് ടീം വിട്ട് പോയ ഹാര്‍ദിക്കിനെ ഈ സീസണില്‍ തിരികെ കൊണ്ടുവരികയായിരുന്നു.
മുംബൈ അഞ്ച് തവണ കിരീടത്തിൽ ചുംബിച്ചതും രോഹിത്തിൻെറ നായക പാടവത്തിലാണ്. അതിനാൽ തന്നെ ടീം മാനേജ്‌മെന്റിന്റെ നടപടിയിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ചിട്ടും കപ്പ് കൈവിട്ട നിരാശയില്‍ നിന്ന് കരകയറുന്ന രോഹിത്തിനോട് മാനേജ്‌മെന്റ് ഈ സമയത്ത് ഇങ്ങനെ ചെയ്തത് ശരിയല്ലെന്നാണ് ആരാധകര്‍ പറയുന്നത്.
നേരത്തെ കാമറൂണ്‍ ഗ്രീനിനെ ആര്‍സിബിക്ക് നല്‍കി ഹാര്‍ദിക് പാണ്ഡ്യയെ മുംബയിലേക്ക് എത്തിക്കുന്നതില്‍ രോഹിത്തിന് എതിര്‍പ്പുണ്ടെന്ന അഭ്യൂഹമുണ്ടായിരുന്നു. മുമ്പ് ടീം വിട്ട ശേഷം മുംബയെ പരസ്യമായി തള്ളിപ്പറഞ്ഞ വ്യക്തിയാണ് ഹാര്‍ദിക്ക് പാണ്ഡ്യ. പാണ്ഡ്യയുടെ മടങ്ങിവരവിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയും അസ്വസ്ഥനാണ് എന്നാണ് റിപ്പോർട്ട്.