ആലപ്പുഴയില്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യംവിളിച്ച യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകരെ അതി ക്രൂരമായി തല്ലിച്ചതച്ച സംഭവത്തില്‍ കടുത്ത ഭാഷയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കില്ലെന്ന് അംഗരക്ഷകരായ പോലീസ് ക്രിമിനലുകള്‍ ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.
“പോലീസിലെ കൊടുംക്രിമിനലുകളുടെ കൂട്ടമാണ് മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ഗണ്‍മാന്‍മാരുമെന്നും ഇതില്‍ ഓരോരുത്തരുടേയും ക്രിമിനല്‍ പശ്ചാത്തലം ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം .എല്ലാക്കാലത്തും പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കില്ലെന്ന് അംഗരക്ഷകരായ പോലീസ് ക്രിമിനലുകള്‍ ഓര്‍ക്കണം. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച കെഎസ്‌യു പ്രവര്‍ത്തകരെ പോലീസ് നോക്കിനില്‍ക്കെയാണ് പിണറായി വിജയന്റെ ഗണ്‍മാനും അംഗരക്ഷകരും ചേര്‍ന്ന് വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. മുദ്രാവാക്യം വിളിച്ച രണ്ട് കെഎസ്‌യു നേതാക്കളെ ലോക്കല്‍ പോലീസെത്തി പിടിച്ചുമാറ്റിയതിന് ശേഷമാണ് മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിക്കുന്ന ഗുണ്ടകള്‍ അഴിഞ്ഞാടിയത്. കെഎസ്‌യു -യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഗുണ്ടായിസം കാണിച്ചാല്‍ അതേരീതിയില്‍ പ്രതികരിക്കും.” – പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രസ്താവനയിൽ പറഞ്ഞു.
നവ കേരള സദസ്സിനായി പോകുകയായിരുന്ന മുഖ്യമന്ത്രിക്കും സംഘത്തിനും നേരെ കരിങ്കൊടി കാണിച്ച കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിന്റെ നേതൃത്വത്തിലാണ് വളഞ്ഞിട്ട് തല്ലിച്ചതച്ചത്. ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. കെഎസ്‌യു ജില്ലാ പ്രസിഡന്റ് തോമസ്, യൂത്ത് കോൺ.സംസ്ഥാന സെക്രട്ടറി അജോയ് ജോയ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.