മുംബൈ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പുരോഹിതന് ജീവപര്യന്തം തടവ് ശിക്ഷ. മുംബൈയിലെ പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
ഇന്നലെ പ്രത്യേക പോക്‌സോ കോടതി ജഡ്ജി സീമ ജാദവ് വിധി പ്രസ്താവിക്കുകയും പോക്‌സോ നിയമത്തിലെ സെക്ഷൻ 6 (ഗുരുതരമായ ലൈംഗികാതിക്രമം), 12 (ലൈംഗിക പീഡനം) എന്നിവ പ്രകാരം പ്രതി കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു.
മുംബൈയിലെ ദാദറിൽ 13 വയസ്സുകാരനെ പീഡിപ്പിച്ച കേസിലാണ് കോടതിയുടെ ഉത്തരവ്. 2015 ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള സമയത്ത് പ്രതി കുട്ടിയെ രണ്ട് തവണ പീഡിപ്പിച്ചതായി കോടതിയിൽ തെളിഞ്ഞു.
2015 നവംബർ മാസം 27ആം തീയതി സഹോദരനൊപ്പം ദാദർ ശിവജി നഗറിലെ പള്ളിയിൽ പോയപ്പോഴുള്ള പീഡന വിവരങ്ങളാണ് കുട്ടി ആദ്യമായി പുറത്തു പറഞ്ഞത്. പ്രാർത്ഥന കഴിഞ്ഞപ്പോൾ കുട്ടിയെ മാത്രം അകത്ത് വിളിച്ച് പുരോഹിതനായ ജോൺസൺ ലോറൻസ് പീഡിപ്പിച്ചു എന്നാണ് കേസ്. പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നതായി കുട്ടി പറഞ്ഞതോടെ മജിസ്ട്രേറ്റ് ശിക്ഷ വിധിക്കുകയായിരുന്നു.