ദില്ലിയിലെ രോഹിണിയിൽ ആളുകൾ നോക്കിനിൽക്കെ പതിനാറുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. പ്രതിയായ സാഹിലും കൊല്ലപ്പെട്ട സാക്ഷിയെന്ന പെണ്‍കുട്ടിയും കഴിഞ്ഞ മൂന്നു വര്‍ഷത്തിലേറെയായി അടുപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. പെൺകുട്ടി പ്രണയ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിനാലാണ് സാഹില്‍ കൃത്യം നടത്തിയതെന്നാണു പൊലീസ് കരുതുന്നത്. സാക്ഷിയെ കൊലപ്പെടുത്തിയതിൽ തനിക്ക് പശ്ചാത്താപമില്ലെന്നും അവൾ തന്നെ അവഗണിച്ചുവെന്നും പ്രതി ചോദ്യം ചെയ്യലിനിടെ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം
ഇനിയും ശല്യപ്പെടുത്തിയാല്‍ പൊലീസിൽ പരാതിപ്പെടുമെന്ന് സാക്ഷി പ്രതിക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനിടെ സാക്ഷി തന്റെ കൈയില്‍ പ്രവീണ്‍ എന്നയാളിന്റെ പേര് ടാറ്റൂ ചെയ്തതത് സാഹിലിനെ അസ്വസ്ഥനാക്കി. ശനിയാഴ്ച ഇത് സംബന്ധിച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
ഞായറാഴ്ച സുഹൃത്തിന്റെ മകളുടെ ജന്മദിനാഘോഷത്തിനു സമ്മാനം വാങ്ങി മടങ്ങിവരുന്നതിനിടെയാണു സാഹില്‍ സാക്ഷിയെ ആക്രമിച്ചു കൊലപ്പെടുത്തിയത് . 22 തവണ കുത്തിയശേഷം തലയില്‍ സിമന്റ് സ്ലാബ് കൊണ്ട് നിരവധി തവണ ഇടിച്ചു കൊല്ലുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട സാഹിലിനെ യുപിയിലെ ബുലന്ദ്‌ഷെഹറില്‍നിന്നാണു പൊലീസ് പിടികൂടിയത്.
സംഭവത്തിന് ശേഷം മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു കടന്ന സാഹില്‍, ബസില്‍ കയറി ബുലന്ദ്ഷഹറിലെ ബന്ധുവിന്റെ വീട്ടിൽ എത്തുകയായിരുന്നു. ഇവിടെ വച്ച് ഇയാൾ മൊബൈലില്‍ പിതാവിനെ വിളിച്ചതോടെയാണ് പൊലീസിന്റെ വലയില്‍ കുടുങ്ങിയത്.സാഹില്‍ മാതാപിതാക്കള്‍ക്കും 3 സഹോദരങ്ങള്‍ക്കുമൊപ്പം ഷഹ്ബാദ് ഡെയറി മേഖലയിലെ വാടകവീട്ടിലാണു താമസിച്ചിരുന്നത്.