Thursday, May 16, 2024
spot_img

തിരൂർ സ്വദേശിയുടെ കൊലപാതകം; പ്രതികളുമായി അന്വേഷണ സംഘം കേരളത്തിലേക്ക് തിരിച്ചു

ചെന്നൈ: ഹോട്ടലുടമ സിദ്ധീഖിന്റെ കൊലപാതകത്തിൽ പ്രതികളുമായി അന്വേഷണ സംഘം കേരളത്തിലേക്ക് തിരിച്ചു. പ്രതികളായ ഷിബിലി, ഫർഹാന എന്നിവരുമായാണ് അന്വേഷണ സംഘം കേരളത്തിലേക്ക് തിരിച്ചത്. കൊലപാതകത്തിനു ശേഷം ഇരുവരും ചെന്നൈയിലേക്ക് ട്രെയിനിൽ മുങ്ങുകയായിരുന്നു.

തിരൂർ സ്വദേശിയായ സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. മൃതദേഹം ശരീരത്തിൻ്റെ നേർ പകുതിയായി മുറിച്ചാണ് വെട്ടി നുറുക്കി പെട്ടിയിലാക്കിയത്. രണ്ട് ഭാ​ഗങ്ങളും രണ്ട് പെട്ടിയിലാക്കി. ശരീരത്തിന്റ എല്ലാ ഭാഗങ്ങളും ഈ രണ്ട് പെട്ടിയിലുമുണ്ടെന്നാണ് വ്യക്തമാകുന്നത്. തിരക്കില്ലാത്ത അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവിൽ നിന്നാണ് മൃതദേഹം കൊക്കയിലേക്ക് വലിച്ചെറിഞ്ഞത്. ആഴത്തിലേക്ക് വലിച്ചെറിഞ്ഞതിനാൽ പെട്ടി പൊട്ടി മൃതദേഹ ഭാഗങ്ങൾ പുറത്തേക്ക് തെറിച്ചിരുന്നു. വെള്ളം ഒലിക്കുന്ന നിലയിലുമാണ് മൃതദേഹം നിറച്ച പെട്ടി കണ്ടെത്തിയത്.

മൃതദേഹത്തിന് ഏഴ് ​ദിവസത്തെ പഴക്കമുണ്ട്. മൊബൈലും സിസിടിവിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയും ചില സാക്ഷികളിൽ നിന്ന് ലഭിച്ച വിവരങ്ങളിലൂടെയുമാണ് മൃതദേഹം അട്ടപ്പാടിയിൽ നിന്ന് കണ്ടെത്താനായത്. ഫർഹാനയുടെ സുഹൃത്ത് ചിക്കു എന്ന ആഷിഖിനെ കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് മൃതദേഹം എവിടെയെന്ന് വ്യക്തമായി അറിയാമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അട്ടപ്പാടി ചുരത്തിൽ പരിശോധന നടത്തിയത്.

Related Articles

Latest Articles