തന്റെ സമ്പാദ്യത്തിലെ ഏറ്റവും വലിയൊരു ഭാഗം നഷ്ടപ്പെടുത്തി എലോൺ മാസ്ക്. 200 ബില്യണ്‍ ഡോളറാണ് ശതകോടീശ്വരനും ടെസ്ല സിഇഒയുമായ മസ്‌കിന് നഷ്ടമായത്. 2021 നവംബറിലെ 340 ബില്യണ്‍ ആസ്തിയാണ് ഒറ്റയടിക്ക് 137 ബില്യണ്‍ ഡോളറായി ചുരുങ്ങിയതെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ചൊവ്വാഴ്ച ടെസ്ല ഓഹരികളില്‍ 11 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. ഇതുൾപ്പെടെയുള്ള കടുത്ത ആഘാതങ്ങളാണ് മസ്‌കിന്റെ വ്യക്തിഗത സമ്പത്ത് ഈ വിധം ഇടിയാന്‍ കാരണമായത്. ട്വിറ്റര്‍ ഡീലിനായി ടെസ്ല ഓഹരികള്‍ വ്യാപകമായി വിറ്റഴിച്ചതും മസ്‌കിന് തിരിച്ചടിയായി.
ട്വിറ്ററിന്റെ 44 ബില്യണ്‍ ഡീല്‍ പൂർത്തിയാക്കാനായി 23 ബില്യണിന്റെ ടെസ്ല ഓഹരികളാണ് മസ്‌ക് വിറ്റത്. ഇതിനു പിന്നാലെയാണ് ഓഹരിവില ഇടിയാൻ തുടങ്ങിയത്. ട്വിറ്റര്‍ പോളിലെ പരാജയം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ടെസ്ല ഓഹരി വിലയെ നിര്‍ണായകമായി ബാധിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.