മോസ്‌കോ\ ടെല്‍ അവീവ് : റഷ്യയിലെ ഡാഗ്‌സ്റ്റന്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇസ്രയേലി യാത്രക്കാര്‍ക്കും വിമാനത്തിനും നേരെ ജനക്കൂട്ടത്തിന്റെ ആക്രമണ ശ്രമം. ഇസ്രയേല്‍ വിരുദ്ധ മുദ്രവാക്യങ്ങളുമായി നൂറ് കണക്കിന് ആളുകള്‍ ഇരച്ചുകയറുകയും സുരക്ഷാ ഉദ്യോഗസ്ഥരെയും മറികടന്ന് റൺവേയിലെത്തി കല്ലുകളും കുപ്പികളും മറ്റും വിമാനത്തിന് നേർക്ക് വലിച്ചറിയുകയും ചെയ്തു. ഇസ്രയേലിലെ ടെല്‍ അവീവില്‍ നിന്നുള്ള വിമാനം റൺവേയിൽ ഇറങ്ങിയതും നൂറ് കണക്കിന് പ്രദേശവാസികള്‍ വിമാനത്തവളത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു.
ആരും പുറത്തിറങ്ങരുതെന്ന് പൈലറ്റ് നിര്‍ദേശം നല്‍കിയതിനാല്‍ യാത്രക്കാര്‍ ആള്‍ക്കൂട്ടത്തിന്റെ കയ്യില്‍പ്പെട്ടില്ല. മണിക്കൂറുകളോളം സംഘര്‍ഷം നീണ്ടുനിന്നു. 60 പേര്‍ അക്രണസംഭവത്തില്‍ അറസ്റ്റിലായെന്നും വിമാനത്താവളം അടച്ചുവെന്നും റഷ്യന്‍ അധികൃതര്‍ അറിയിച്ചു. റഷ്യയിലെ മുസ്ലിം ഭൂരിപക്ഷ മേഖലയാണ് ഡാഗ്‌സ്റ്റന്‍.
സംഭവത്തിനെത്തിനെ അപലപിച്ച് അമേരിക്ക രംഗത്തെത്തി. ആഗോളതലത്തില്‍ ജൂതവിരുദ്ധ വികാരം വളര്‍ത്താനുള്ള ശ്രമങ്ങള്‍ അപലപിക്കപ്പെടണമെന്ന് അമേരിക്ക പ്രതികരിച്ചു. ഇസ്രയേലി പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ റഷ്യയ്ക്ക് കഴിയണമെന്ന് ഇസ്രയേൽ പ്രതികരിച്ചു.