ദില്ലി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്‌ക്കണമെന്ന് മുസ്ലീങ്ങളോട് ആവശ്യപ്പെട്ട് അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് നേതാവ് സദർ മൗലാന മുഫ്തി ഷഹാബുദ്ദീൻ റസ്‌വി. രാജ്യത്തിന്റെ രാഷ്‌ട്രീയ സാഹചര്യം വളരെ വേഗത്തിൽ മാറിയിരിക്കുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ കൂടുതൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിർക്കരുതെന്ന് രാജ്യത്തെ മുസ്ലീങ്ങളോട് അഭ്യർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിലെ അംബികാപൂരിൽ നടക്കുന്ന ഇസ്‌ലാ ഇ മുഅഷ്‌റ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു മൗലാന.
രാഷ്‌ട്രീയ വശം കണക്കിലെടുക്കുമ്പോൾ, മുസ്ലീങ്ങൾ അവരുടെ ഭാവിയെക്കുറിച്ച് ചിന്തിക്കണം. മതേതരത്വത്തിന്റെ പേരിൽ എല്ലാ രാഷ്‌ട്രീയ പാർട്ടികളും മുസ്ലീങ്ങളെ വോട്ട് ബാങ്കായി ഉപയോഗിക്കുന്ന കാഴ്ചയാണ് കുറച്ചു വർഷങ്ങളായി കാണുന്നത്. മറ്റൊന്നും ചിന്തിക്കാതെ മതേതരത്വത്തിന്റെ പതാകയും കൊടിയും ഉയർത്തി മുസ്ലീങ്ങൾ പ്രധാനമന്ത്രി മോദിക്കെതിരെ ശബ്ദമുയർത്താൻ തുടങ്ങുന്നു. ഇപ്പോൾ മുസ്ലീങ്ങൾ മാത്രമാണ് പ്രധാനമന്ത്രി മോദിക്കെതിരെയുള്ളതെന്നും ബാക്കിയുള്ള പൊതുജനങ്ങൾ പ്രധാനമന്ത്രിക്കൊപ്പമാണെന്നും തോന്നുന്നു.
ഈ പ്രതിഷേധത്തിൽ നിന്ന് മുസ്ലീങ്ങൾക്ക് ഒരു പ്രയോജനവും ലഭിച്ചിട്ടില്ല. മറിച്ച്, ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ സംഘർഷാവസ്ഥ ഉടലെടുത്തിരിക്കുന്നു, അത് രാജ്യത്തിന് വലിയ നഷ്ടം ഉണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ ആശങ്ക ഉണ്ടെന്നും, വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ എതിർക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.