കണ്ണൂർ∙ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് തനിക്ക് അപകീർത്തിയുണ്ടാക്കിയെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന് വക്കീൽ നോട്ടിസ് അയച്ചു. നോട്ടീസിൽ ഒരു കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. നിയമ നടപടിയിൽ നിന്ന് ഒഴിവാകണമെങ്കിൽ ആരോപണം പിൻവലിക്കുകയും മാദ്ധ്യമങ്ങളിലൂടെ മാപ്പ് പറയുകയും വേണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്വ. നിക്കോളാസ് ജോസഫ് മുഖേനയാണ് നോട്ടിസ് അയച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ കോടതിയിൽ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കാൻ വിജേഷ് പിള്ള എന്നയാളെ മധ്യസ്ഥനാക്കി ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡിലെ ഹോട്ടലിൽ വിളിച്ചുവരുത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നാണു സാമൂഹമാദ്ധ്യമത്തിൽ ലൈവിൽ വന്ന് സ്വപ്ന വെളിപ്പെടുത്തിയത്. കേരളം വിട്ടില്ലെങ്കിൽ ഒത്തുതീർപ്പ് ഉണ്ടാകില്ലെന്നും, ആയുസ്സിന് ദോഷംവരുമെന്നും പറയാൻ എം.വി.ഗോവിന്ദൻ പറഞ്ഞതായി വിജയ് പിള്ള പറഞ്ഞുവെന്നും സ്വപ്ന ആരോപിച്ചിരുന്നു. തൊട്ടടുത്ത ദിവസം സ്വപ്‌നയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എം.വി.ഗോവിന്ദന്‍ മാദ്ധ്യമങ്ങളെ
അറിയിച്ചിരുന്നു.പിന്നാലെയാണ് വക്കീൽ നോട്ടിസ് അയച്ചത്.