ശ്രീലങ്കൻ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അറസ്റ്റിലായ റിയാസ് അബുബേക്കറിൽ നിന്നും സംസ്ഥാനത്തെ ഭീകരരുടെ സ്ലീപ്പര്‍ സെല്ലുകളെക്കുറിച്ച് നിർണായക വിവരങ്ങൾ എന്‍ഐഎയ്ക്ക് ലഭിച്ചതായി സൂചന
മാവോയിസ്റ്റുകളെ സഹായിക്കുന്ന നഗര നക്സലൈറ്റുകളുടെ മാതൃകയിൽ ഒരു ശൃംഖല ഭീകരര്‍ക്കും സംസ്‌ഥാനത്തുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതിൽ അഭ്യസ്തവിദ്യരായ യുവാക്കളും പ്രൊഫഷണൽസും കോളേജ് അദ്ധ്യാപകരും ഉണ്ടെന്നാണ് എന്‍ഐഎ കേന്ദ്രങ്ങൾ നൽകുന്ന വിവരം.
റിയാസ് അബുബേക്കര്‍ ഉൾപ്പെട്ട സംഘം കേരളത്തിലെത്തുന്ന വിദേശസഞ്ചാരികളെ ലക്ഷ്യം വച്ചിരുന്നതായി ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുള്ളത്. വെള്ളക്കാരെയും ജൂതരേയുമാണ് പ്രധാനമായി ലക്ഷ്യംവച്ചിരുന്നത്.കൊച്ചിയിലെ ജൂത സിനഗോഗും ഒരു ലക്ഷ്യ കേന്ദ്രമായിരുന്നു എന്ന സൂചനയുമുണ്ട്. സ്ഫോടനം നടത്തുമ്പോൾ റിയാസ് തന്നെ ചാവേറാകാൻ തയ്യാറായിരുന്നുവെന്നും ഇയാൾ സമ്മതിക്കുന്നു.
അതേസമയം റിയാസ് അബുബേക്കറിന്‍റെ ഫെയ്സ്ബുക്ക് പേജില്‍ മലയാളികളുടെ അസഭ്യവർഷം തുടരുകയാണ്. ഇയാളുടെ മതഭ്രാന്തും അന്യമത വിരോധവും വെളിവാക്കുന്നതാണ് പോസ്റ്റുകള്‍.വിഗ്രഹാരാധനയ്ക്കും ക്രിസ്തുമസ് ആഘോഷത്തിനും എതിരെയുള്ള പോസ്റ്റുകളോടൊപ്പം ഇസ്ലാമിന്‍റെ ഭാഗമായ സൂഫിസത്തെ എതിർക്കുന്ന പോസ്റ്റുകളും ഇയാൾ ഇട്ടിട്ടുണ്ട്.