ദില്ലി:’ചൗക്കിദാർ ചോർ ഹേ’ എന്ന രാഷ്ട്രീയ മുദ്രാവാക്യവും റഫാൽ കേസിലെ കോടതി ഉത്തരവിനെക്കുറിച്ചുള്ള പരാമർശവും കൂടിക്കുഴഞ്ഞുപോയതിൽ മാപ്പു ചോദിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നേരത്തേ ഈ വിഷയത്തിൽ ഖേദം രേഖപ്പെടുത്തിയത് തിരുത്തിയാണു പുതിയ സത്യവാങ്മൂലം സുപ്രീം കോടതിയിൽ നൽകിയത്.
രാഹുല്‍ ഗാന്ധിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വിയാണ് രാഹുലിന് വേണ്ടി കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. എതിര്‍ കക്ഷികള്‍ സത്യവാങ്മൂലം വികലമാക്കിയാണ് അവതരിപ്പിച്ചതെന്ന് മനു അഭിഷേക് സിങ്‌വി ആരോപിച്ചു. രാഹുലിന്റെ ഖേദ പ്രകടനം താന്‍ ആവര്‍ത്തിക്കുകയാണെന്നായിരുന്നു മനു അഭ്‌ഷേക് സിങ്‌വി കോടതിയില്‍ പറഞ്ഞത്.
എന്നാല്‍ ഖേദ പ്രകടനം മാത്രം പോര നിരുപാധികം മാപ്പു പറയണമെന്ന് എതിര്‍ കക്ഷിയായ ബിജെപി നേതാവ് മീനാക്ഷി ലേഖി ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ ഖേദ പ്രകടനവും മാപ്പു പറയലും ഒന്നു തന്നെയാണെന്ന് മനു അഭിഷേക് സിങ്‌വി വ്യക്തമാക്കുകയായിരുന്നു.
രേഖാമൂലം തന്നെ മാപ്പു പറയണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് നിര്‍ദേശം. കേസ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി വച്ചു.