ഫെമിന മിസ് ഇന്ത്യ 2023 കിരീടം ചൂടി രാജസ്ഥാൻ സ്വദേശിനി നന്ദിനി ഗുപ്ത. കിരീട പോരാട്ടത്തിൽ ദില്ലിയുടെ ശ്രേയ പൂഞ്ച രണ്ടാം സ്ഥാനത്തും മണിപ്പൂരില്‍ നിന്നുള്ള തൗനോജം സ്‌ത്രെല ലുവാങ് മൂന്നാം സ്ഥാനത്തുമെത്തി.
19-കാരിയായ നന്ദിനി ഗുപ്ത രാജസ്ഥാനിലെ കോട്ട സ്വദേശിനിയാണ്. ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദധാരിയാണ്. കഴിഞ്ഞ വര്‍ഷത്തെ മിസ് ഇന്ത്യയായ സിനി ഷെട്ടി നന്ദിനിയെ കിരീടം അണിയിച്ചു. ഇതോടെ ഇക്കൊല്ലത്തെ മിസ് വേള്‍ഡ് മത്സരത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള അവസരം നന്ദിനിക്ക് ലഭിച്ചു. .
30 മത്സരാര്‍ഥികളാണ് മിസ് ഇന്ത്യ മത്സരത്തില്‍ മാറ്റുരച്ചത്. മണിപ്പൂര്‍ ഇംഫാലിലെ ഖുമാന്‍ ലംപക്കിലുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലായിരുന്നു സൗന്ദര്യ മത്സരം അരങ്ങേറിയത്. 2002-ലെ മിസ് ഇന്ത്യ യൂണിവേഴ്‌സായ നേഹ ധൂപിയ, ഇന്ത്യന്‍ ബോക്‌സിങ് താരം ലെയ്ഷറാം സരിതാ ദേവി, പ്രശസ്ത കൊറിയോഗ്രാഫര്‍ ടെറന്‍സ് ലൂയിസ്, ചലച്ചിത്ര നിര്‍മാതാവും എഴുത്തുകാരനുമായ ഹര്‍ഷവര്‍ദ്ധന്‍ കുല്‍ക്കര്‍ണി, ഫാഷന്‍ ഡിസൈനര്‍മാരായ റോക്കി സ്റ്റാര്‍, നമ്രത ജോഷിപുര എന്നിവരടങ്ങിയ ജഡ്ജിമാരുടെ പാനലാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.