ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിലെ വസതിയിൽ കുട്ടികൾക്കൊപ്പം രക്ഷാബന്ധൻ ആഘോഷിച്ചു. ആഘോഷത്തിന്റെ ദൃശ്യങ്ങൾ പ്രധനമന്ത്രി തന്നെ ട്വിറ്ററിൽ പങ്കുവച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസിലെ സ്വീപ്പര്‍മാര്‍, ഡ്രൈവര്‍മാര്‍, തോട്ടം തൊഴിലാളികള്‍, പ്യൂണ്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ മക്കൾക്കൊപ്പമായിരുന്നു ആഘോഷം . ഇതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ മോദി പങ്കുവെച്ചിട്ടുണ്ട്. ഏറെ പ്രത്യേകതകള്‍ ഉളള രക്ഷാബന്ധന്‍ എന്നാണ് ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്.
രക്ഷാബന്ധനോടനുബന്ധിച്ച് പ്രധാനമന്ത്രിക്ക് വൃന്ദാവനിലെ വിധവകള്‍ 501 രാഖികളും 75 ദേശീയ പതാകകളും പ്രധാനമന്ത്രിക്ക് അയച്ചു കൊടുത്തിട്ടുണ്ട്. വൃന്ദാവനിലെ മാ ശാരദ, രാധാ തില ആശ്രമങ്ങളില്‍ താമസിക്കുന്ന വിധവകള്‍ പ്രധാനമന്ത്രി മോദിയുടെ കളര്‍ ഫോട്ടോകളുള്ള രാഖികള്‍ സ്വയം നിര്‍മിച്ച് അയച്ചു നല്‍കുകയായിരുന്നു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കവിതാസമാഹാരത്തിന്റെ ഇംഗ്ലീഷ് വിവർത്തനം ‘Letters to Self’ ഈ മാസം പുറത്തിറങ്ങും. ചരിത്രകാരിയും കൾച്ചറൽ ജേണലിസ്റ്റുമായ ഭാവ്‌ന സോമയ്യ ആണ് പ്രധാനമന്ത്രിയുടെ കവിത സമാഹാരം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. ആഴമായ ചിന്തകളും വൃത്തവുമാണ് കവിതയിൽ ഉടനീളം കാണാൻ സാധിക്കുന്നത്. മോദി പങ്കിടാൻ വിമുഖത കാണിച്ച തികച്ചും സർഗാത്മകമായ മറ്റൊരു ലോകമാണ് കവിതകളിൽ ഉടനീളം പ്രതിഫലിക്കുന്നത്.
ആഴമാർന്ന ചിന്തകളും അഭ്യൂഹങ്ങളും ആശയങ്ങളും സ്വപ്‌നങ്ങളും ലെറ്റർ ടു സെൽഫിൽ ഉടനീളം പ്രതിഫലിക്കുന്നത്. ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളും സമ്മർദ്ദങ്ങളും പ്രതീക്ഷകളും ഇവിടെ പങ്കുവെക്കപ്പെടുന്നുണ്ട്. മാത്രവുമല്ല പ്രകൃതിയുടെ മനോഹാരിതയും സൗന്ദര്യവുമെല്ലാം കവിതയിൽ ചർച്ചയാകുന്നുണ്ട് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കവിതകളെ കുറിച്ച് പ്രസാധകരുടെ വിലയിരുത്തൽ. ഫിംഗർപ്രിന്റ് ആണ് കവിതയുടെ പ്രസാധകർ.