ദില്ലി : അടിമുടി മാറ്റത്തിനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. എല്ലാ തീവണ്ടികള്‍ക്കും ഓട്ടോമാറ്റിക് വാതിലുകള്‍, പെട്ടെന്നുണ്ടാകുന്ന ജെര്‍ക്കുകളില്‍നിന്ന് യാത്രക്കാരെ സംരക്ഷിക്കാനുള്ള ആന്റി ജെര്‍ക്ക് കപ്‌ളേഴ്‌സ്, കൂടുതല്‍ വേഗം സാധ്യമാക്കാന്‍ ഒരു തീവണ്ടിയ്ക്ക് രണ്ട് എന്‍ജിനുകള്‍ തുടങ്ങിയ അതിനൂതന സൗകര്യങ്ങൾ നടപ്പിലാക്കാൻ റെയില്‍വേ ഒരുങ്ങുന്നതായി പ്രമുഖ ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തീവണ്ടിയുടെ മുന്‍പിലും പിന്നിലുമായി രണ്ട് എൻജിനുകൾ സ്ഥാപിക്കുന്നത് വഴി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് സമാനമായി വേഗം കൂട്ടുന്നതിനും കുറയ്ക്കുന്നതിനും എളുപ്പത്തില്‍ സാധ്യമാകും. യാത്രാസമയം ലഘൂകരിക്കുന്നതിനും ഇത് ഉപകരിക്കും. ഭാവിയില്‍ അറ്റകുറ്റപ്പണികളുടെ ചെലവു കുറച്ച് ആ പണം കൂടി വികനസ നവീകരണ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പാസഞ്ചര്‍-ചരക്ക് തീവണ്ടികള്‍ നവീകരിക്കുന്നത്. സാധാരണക്കാരായ യാത്രക്കാരെ ലക്ഷ്യമിട്ട് സ്‌പെഷല്‍ തീവണ്ടികള്‍ അവതരിപ്പിക്കാനും റെയില്‍വേ ഉദ്ദേശിക്കുന്നുണ്ട്. ബിഹാര്‍, ഉത്തര്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, അസം, ഹരിയാണ, പശ്ചിമ ബംഗാള്‍ തുടങ്ങിയിടങ്ങളിലാണ് ഇത്തരം സ്ഥിരം തീവണ്ടി സര്‍വീസുകള്‍ ആരംഭിക്കുക. ജോലിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മെട്രോ നഗരങ്ങളിലേക്ക് ദിനം പ്രതി സഞ്ചരിക്കുന്നവർക്ക് ഈ സർവീസുകൾ കൂടുതൽ ഉപയോഗ പ്രദമായിരിക്കും.