Monday, May 20, 2024
spot_img

നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറച്ചി വെട്ട് യന്ത്രത്തിനുള്ളിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസ്; തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

എറണാകുളം: നെടുമ്പാശേരി വിമാനത്താവളം വഴി ഇറച്ചി വെട്ട് യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടിയ കേസിൽ തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. എ.എ ഇബ്രാഹിം കുട്ടിയെയാണ് കസ്റ്റംസ് നോട്ടിസ് നല്‍കി ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയത്.

കൊച്ചി കസ്റ്റംസ് ഓഫീസില്‍ പത്ത് മണി മുതലായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്. ഇബ്രാഹിം കുട്ടിയുടെ മകന്‍ ഷാബിന്‍ ആണ് സ്വര്‍ണം കടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. കൂടാതെ ടി.എ സിറാജ്ജുദ്ദീന്‍, കെ.പി സിറാജ്ജുദ്ദീന്‍, എന്നിവരും ഇതിന് പിന്നില്‍ ഉണ്ടെന്ന് കസ്റ്റംസ് കണ്ടെത്തി.

ദുബായിൽ നിന്നാണ് കാർഗോ വിമാനം വഴി കൊച്ചിയിലേക്ക് രണ്ടേകാൽ കിലോ സ്വർണ്ണമെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസ് ഇന്റലിജൻസ് യന്ത്രം തകർത്ത് സ്വർണം കണ്ടെത്തുകയായിരുന്നു. കൂടാതെ പാർസൽ ഏറ്റെടുക്കാൻ വാഹനവുമായി എത്തിയ തൃക്കാക്കര സ്വദേശി നകുലിനെ അന്നുതന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. യന്ത്രത്തിനുള്ളിൽ നിന്നും രണ്ടേകാൽ കിലോയോളം വരുന്ന ചെറുതും വലുതുമായ നാല് സ്വർണക്കട്ടികൾ കണ്ടെടുക്കുകയായിരുന്നു. ഇവയ്ക്ക് ഒരു കോടി രൂപയ്ക്കു മുകളിൽ വിലവരും.

Related Articles

Latest Articles