തിരുവനന്തപുരം: സംസ്ഥാനത്ത് പഴങ്ങളില്‍ നിന്നു വീര്യം കുറഞ്ഞ വൈന്‍ ഉല്‍പാദിപ്പിക്കുന്ന ഫ്രൂട്ട് വൈന്‍ പദ്ധതി പുതിയ മദ്യനയത്തില്‍ ഉള്‍പ്പെടുത്തും.
കേരളാ ബിവ്‌റേജ് കോര്‍പറേഷനാവും ഇതിന്റെ സംഭരണ-വിതരണാവകാശം. ഇതിനായി എക്‌സൈസ് വകുപ്പ് കരട് ചട്ടത്തിന്റെ പ്രാഥമിക രൂപം തയാറാക്കി.
എന്നാൽ കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന പദ്ധതിയെന്ന നിലയ്ക്കാണു സര്‍ക്കാര്‍ ഫ്രൂട്ട് വൈന്‍ അവതരിപ്പിക്കുന്നത്.
മദ്യ ഡിസ്റ്റിലറികള്‍ക്ക് ലൈസന്‍സ് നല്‍കുന്ന മാതൃകയില്‍ വൈനറികള്‍ക്ക് ലൈസന്‍സ് നല്‍കും.
അതേസമയം പഴങ്ങളില്‍ നിന്നുള്ള വൈനിനെക്കുറിച്ച് അബ്കാരി നിയമത്തിലോ എക്‌സൈസ് ചട്ടത്തിലോ പറയുന്നില്ല. ഈ സാഹചര്യത്തിലാണു ‘ഫ്രൂട്ട് വൈനി’ന്റെ നിര്‍വചനം നിയമത്തില്‍ ഉള്‍പ്പെടുത്തുന്നത്.
കൂടാതെ ‘ആരു സംഭരിക്കണം, ആര്‍ക്കെല്ലാം ലൈസന്‍സ് നല്‍കണം, എത്ര അളവ് കൈവശം വയ്ക്കാം, നികുതി ഘടന, ആല്‍ക്കഹോളിന്റെ അനുപാതം’ തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാരിന്റെ നയത്തിനു വിധേയമായി അന്തിമ ചട്ടത്തില്‍ ഉള്‍പ്പെടുത്തും.