ദില്ലി: എന്‍ഐഎ അന്വേഷിച്ചുകൊണ്ടിരുന്ന ഐഎസ് ഭീകരൻ ഷാഫി ഉസാമ എന്ന മുഹമ്മദ് ഷാനവാസ് ദില്ലിയിൽ പിടിയിൽ. ദേശീയ അന്വേഷണ ഏജന്‍സി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് 3 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന ഭീകരനാണ് ഒളിത്താവളത്തിൽ കഴിയുന്നതിനിടെ പിടിയിലായത്. എഞ്ചിനീയറായ ഇയാൾ ഐഎസിന്റെ പൂനെ മൊഡ്യൂളിൽ പ്രവർത്തിച്ചിരുന്നയാളായിരുന്നു.
നേരത്തെ പൂനെയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ദില്ലിയിലേക്ക് കടന്നു കളയുകയായിരുന്നു. തുടർന്ന് ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാൾ പോലീസിന്റെ വലയിലാകുന്നത്. ഷാനവാസിനെയും മറ്റ് മൂന്ന് ഭീകരവാദികളെയും കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയിലാണ് ഷാനവാസിനെ അറസറ്റ് ചെയ്തത്.
മഹാരാഷ്‌ട്രയിലെ പൂനെയിൽ ഐഎസ് മെഡ്യുളിൽ നിരവധി പേർക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരെ കഴിഞ്ഞ മാസം വിവിധ ഏജൻസികൾ അറസ്റ്റ് ചെയ്തിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിൽ ഭീകരതയും അക്രമവും വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്ന് എൻഐഎ കണ്ടെത്തി. ഇതിന്റെ ഭാഗമായി നടത്തിയ തിരച്ചിലിൽ നിരവധി പേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഷാമിൽ സാക്വിബ് എന്നയാളുടെ വീട്ടിൽ നിന്ന് സംശയാസ്പദമായ രേഖകളും മറ്റും കണ്ടെത്തിയിരുന്നു.