മുംബൈ: ഇന്ത്യൻ കാർ നിർമ്മാതാക്കളായ ടാറ്റ വിപണി പിടിച്ചടക്കി കരുത്താർജ്ജിക്കുന്നത് വിദേശ കമ്പനികൾക്ക് ഭീഷണിയാകുന്നു. ടാറ്റായുടെ വിവിധ മോഡലുകൾ ജനപ്രിയമായതോടെ പല വിദേശ കാർ നിർമ്മാതാക്കളും ഇന്ത്യ വിപണിയിൽ പ്രതിസന്ധിയിലായിരുന്നു. ടാറ്റയുടെ ടിയാഗോ, നെക്‌സണ്‍ മോഡലുകള്‍ ഇറങ്ങിയതോടെ മറ്റു നിര്‍മാതാക്കളുടെ വില്‍പ്പന ഇടിഞ്ഞിരുന്നു. ഇതേ പ്രതിസന്ധിയാണ് ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ നിസാന്റെ ഉപ ബ്രാന്‍ഡ് ആയ ഡാറ്റ്‌സണും നേരിടുന്നത്. കാറുകളുടെ വില്‍പന ഇടിഞ്ഞതോടെ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചു. റെഡി ഗോ മോഡലിന്റെ വില്‍പന സ്‌റ്റോക്ക് തീരും വരെ തുടരും. ഗോ, ഗോ പ്ലസ് എന്നിവയുടെ ഉല്‍പാദനം നേരത്തേ കമ്പനി നിര്‍ത്തിയിരുന്നു. സര്‍വീസ്, പാര്‍ട്‌സ് ലഭ്യത, വാറന്റി എന്നിവ തുടരുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
1986ല്‍ നിര്‍ത്തിപ്പോയ ഡാറ്റ്‌സണ്‍ ബ്രാന്‍ഡിനെ 2013ലാണ് നിസാന്‍ ചെറുകാര്‍ വിപണി ലക്ഷ്യമിട്ട് പുനരവതരിപ്പിച്ചത്. 2014ല്‍ എന്‍ട്രിലെവല്‍ കാര്‍ ഡാറ്റ്‌സണ്‍ ഗോ ഇന്ത്യയില്‍ എത്തുകയും ചെയ്തിരുന്നു. എന്നാൽ വിപണിയിൽ വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. ഇന്ത്യൻ നിരത്തുകൾക്ക് യോജിച്ച ഉല്പന്നങ്ങളല്ല വിദേശ കാർ നിർമ്മാതാക്കൾ ഉൽപ്പാദിപ്പിക്കുന്നതെന്നും, ഇന്ത്യൻ കമ്പനികൾ ഇത് പരിഹരിക്കുന്ന ഉൽപ്പന്നങ്ങൾ വിപണിയിലിറക്കുമ്പോൾ അത് ജനം ഏറ്റെടുക്കുകയാണെന്നും അഭിപ്രായമുണ്ട്.