Wednesday, May 8, 2024
spot_img

ദേശീയപാത വികസനത്തില്‍ കേരളത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കും: നിതിന്‍ ഗഡ്കരി

തിരുവനന്തപുരം: ദേശീയപാത വികസനത്തില്‍ കേരളത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും ആവശ്യമായ പണം അനുവദിക്കുമെന്നും കേന്ദ്ര ഗതാഗത, ഹൈവേ, സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

കേരള നിയമസഭയില്‍ ഭാര്യ കാഞ്ചന്‍ ഗഡ്കരിക്കൊപ്പമെത്തിയ മന്ത്രി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍, ഒ. രാജഗോപാല്‍ എംഎല്‍എ, ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കോ ഓര്‍ഡിനേഷന്‍ വി. എസ്. സെന്തില്‍, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ് എന്നിവര്‍ സന്നിഹിതരായിരുന്നു.

സാഗര്‍മാല പദ്ധതിയിലും കേരളത്തിന് അര്‍ഹമായ പരിഗണന നല്‍കും. ഫിഷറീസ് മന്ത്രാലയം രൂപീകരിച്ചത് കേരളത്തിന് കൂടുതല്‍ സഹായകമാവുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. മത്സ്യമേഖല, ജൈവകൃഷി, കേരളത്തിന്റെ ഗതാഗത സംവിധാനം, തുറമുഖം തുടങ്ങി വിവിധ മേഖലകളെ സംബന്ധിച്ച് ചര്‍ച്ച നടന്നു. തുടര്‍ന്ന് നിയമസഭാ വി ഐ പി ഗാലറിയിലിരുന്ന് കേന്ദ്രമന്ത്രിയും ഭാര്യയും സഭാ നടപടിക്രമങ്ങള്‍ അല്‍പനേരം വീക്ഷിച്ചു. രാവിലെ 11.50 ഓടെയാണ് മന്ത്രി നിയമസഭയിലെത്തിയത്. ഒരു മണിക്ക് ക്ളിഫ് ഹൗസിലെത്തിയ അദ്ദേഹം മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് മടങ്ങിയത്.

Related Articles

Latest Articles