പാറ്റ്‌ന : ട്രക്കിടിച്ച് മരിച്ചയാളുടെ ശരീരം കനാലിലേക്ക് വലിച്ചെറിഞ്ഞ് നിതീഷ് കുമാറിന്റെബിഹാര്‍ പോലീസ്. സംഭവത്തിന് ദൃസാക്ഷിയായ വഴിയാത്രക്കാരന്‍ പകര്‍ത്തിയ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസിന്റെ മനുഷ്യത്വരഹിതമായ നടപടി പുറംലോകമറിയുന്നത്. ഇതോടെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ട്.
മുസാഫര്‍പുരിനു സമീപമുള്ള ധോധി കനാലിലേക്കാണ് പോലീസ് മൃതദേഹം വലിച്ചെറിഞ്ഞത്. ഒരാളുടെ രക്തത്തില്‍ കുളിച്ച മൃതദേഹം രണ്ടു പോലീസുകാര്‍ ചേര്‍ന്ന് വലിച്ചിഴച്ച് കൊണ്ടുവരുന്നതും മൂന്നു പോലീസുകാര്‍ ചേര്‍ന്ന് മൃതദേഹം കനാലിലേക്ക് വലിച്ചറിയുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. പ്രായമായ ഒരാള്‍ ട്രക്കിടിച്ചു മരിച്ചിരുന്നെന്നും മൃതദേഹത്തിന്റെയും വസ്ത്രത്തിന്റെയും ചില ഭാഗങ്ങള്‍ റോഡില്‍ പറ്റിപ്പിടിച്ചിരിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. പോസ്റ്റ് മോര്‍ട്ടത്തിനയക്കാന്‍ സാധിക്കുന്ന തരത്തിലായിരുന്നില്ല ആ ഭാഗങ്ങളെന്നും തുടർന്നാണ് അവശിഷ്ടങ്ങള്‍ കനാലിലേക്കെറിഞ്ഞതെന്നുമാണ് പോലീസ് നല്‍കുന്ന വിശദീകരണം. മരിച്ച വ്യക്തിയെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നാണ് വിവരം. അതേസമയം പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികത സംശയാസ്പദമാണെന്ന് ആദ്യം വാദിച്ച പോലീസ് വീഡിയോ പ്രചരിച്ചതോടെ കനാലിലെറിഞ്ഞ ഭാഗങ്ങൾ വീണ്ടെടുത്ത് പോലീസ് പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.