എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ തുടരവേ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പുറപ്പെടുവിച്ച ഉത്തരവിൽ അന്വേഷണം നടത്തും. വിഷയത്തിൽ മന്ത്രി അതിഷി മർലേനയെ ഇ.ഡി. ചോദ്യം ചെയ്യുമെന്നാണ് സൂചന. ആരാണ് അതിഷിക്ക് കത്ത് നൽകിയതെന്നും എപ്പോഴാണ് നൽകിയതെന്നതിലും വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യൽ.
ജലവിഭവവകുപ്പിലെ നടപടിക്കായി ഞായറാഴ്ചയാണ് കെജ്‌രിവാൾ നിർദേശം നൽകിയത്. വേനൽ കടുക്കുന്ന സാഹചര്യത്തിൽ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ അധിക ജല ടാങ്കറുകൾ വിന്യസിക്കാനും അഴുക്കുചാലുകളുടെ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കാനുമായിരുന്നു കത്തിലെ നിർദേശം. പേപ്പറിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട നിലയിലുള്ള കത്തായിരുന്നു ആം ആദ്മി പാർട്ടി പുറത്തുവിട്ടത്.
എന്നാൽ കെജ്‌രിവാൾ കസ്റ്റഡിയിലിരിക്കുന്ന മുറിയൽ കമ്പ്യൂട്ടറോ പേപ്പറോ അനുബന്ധ സാധനങ്ങളോയില്ലെന്ന് ഇ.ഡി വ്യക്തമാക്കി. കെജ്‌രിവാളിനെ ഇ.ഡി. കസ്റ്റഡിയിൽ വിടുമ്പോൾ പങ്കാളി സുനിത കെജ്‌രിവാളിനും പേഴ്സണൽ സെക്രട്ടറി ബിഭവ് കുമാറിനും വൈകുന്നേരം 6 നും 7നും ഇടയിൽ അരമണിക്കൂർ സന്ദർശിക്കാൻ അനുമതി നൽകിയിരുന്നു. കൂടാതെ കെജ്‌രിവാളിന്റെ വക്കീലിനും അരമണിക്കൂർ സന്ദർശിക്കാൻ അനുമതിയുണ്ട്. ഇത്തരത്തിൽ സന്ദർശന സമയത്താണോ കത്തിൽ ഒപ്പിട്ടു നൽകിയതെന്നും ഇ.ഡി അന്വേഷിക്കുന്നുണ്ട്.