തിരുവനന്തപുരം: 2010-14 വർഷത്തെ സ്‌പോർട്‌സ് ക്വാട്ട നിയമനത്തിനുള്ള ലിസ്റ്റില്‍ ഇടംപിടിച്ചിട്ടും ജോലി കിട്ടാതായതോടെ കായിക താരങ്ങള്‍ വീണ്ടും തെരുവിലിറങ്ങി. ദേശീയ-രാജ്യാന്തര മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ 41 പേരാണ് വാഗ്ദാന ലംഘനം ചൂണ്ടികാട്ടി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരമിരിക്കുന്നത്.
2010- 14 വര്‍ഷത്തെ 249 കായിക താരങ്ങള്‍ക്ക് ജോലി നല്‍കാനായിരുന്നു ഒന്നാം പിണറായി സര്‍ക്കാര്‍ എടുത്ത തീരുമാനം. അന്നത്തെ കായികമന്ത്രിയായിരുന്ന ഇ.പി ജയരാജന്‍ ഇതുസംബന്ധിച്ച പ്രഖ്യാപനവും അന്നു നടത്തി. ഇത്രയും നാളായിട്ടും ഈ പട്ടിക പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നാണ് കായിക താരങ്ങള്‍ പറയുന്നത്.
രണ്ടുവര്‍ഷം മുന്‍പ് കായിതാരങ്ങള്‍യ തെരുവില്‍ തലമുണ്ഡനം ചെയ്തും മുട്ടിലിഴഞ്ഞും ശയന പ്രദക്ഷിണം നടത്തിയും പ്രതിഷേധിച്ചതോടെ ഗത്യന്തരമില്ലാതെ അന്ന് 24പേര്‍ക്ക് നിയമനം നല്‍കി തടിയൂരിയിരുന്നു. അവേഷിക്കുന്നവരുടെ നിയമനം സംബന്ധിച്ച കാര്യം പഠിക്കാന്‍ എട്ടംഗ സമിതിയെ നിയോഗിക്കുകയും 45 ദിവസത്തിനകം കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയ ശേഷം നിയമന നടപടി സ്വീകരിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ വര്‍ഷം രണ്ടു കഴിഞ്ഞിട്ടും കമ്മിറ്റിയും റിപ്പോര്‍ട്ടും പുറംലോകം കണ്ടില്ല.