കൊച്ചി: ഫ്ലാറ്റിൽ നിന്ന് വീണുണ്ടായ അപകടത്തിൽ മരിച്ച പങ്കാളിയുടെ മൃതദേഹം ആശുപത്രിയിൽ നിന്ന് വിട്ടുകിട്ടാൻ നിർദേശം നൽകണമെന്ന ആവശ്യവുമായി കോട്ടയം മുണ്ടക്കയം സ്വദേശിയായ യുവാവ് നൽകിയ ഹർജിയിൽ സർക്കാരിന്റെ ഉൾപ്പെടെ വിശദീകരണം തേടി ഹൈക്കോടതി. ആശുപത്രിയിൽ
1.30 ലക്ഷം രൂപ ബിൽ അടയ്ക്കാനില്ലെന്നും കൈവശമുള്ള 30,000 രൂപ അടയ്ക്കാൻ തയാറാണെന്നും മൃതദേഹം വിട്ടുനൽകണമെന്നും ആവശ്യപ്പെട്ടാണ് എൽജിബിടിക്യുഐ വിഭാഗത്തിൽ ഉൾപ്പെട്ട യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. ലിവ് ഇൻ റിലേഷൻഷിപ്പായി എറണാകുളത്തെ ഫ്ലാറ്റിൽ ഒന്നിച്ചാണു താമസിക്കുന്നതെന്നും പങ്കാളിയുടെ കുടുംബം ബന്ധത്തിന് എതിരായിരുന്നെന്നും ഹർജിയിൽ അറിയിച്ചു. 3നു പുലർച്ചെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് എറണാകുളം ഗവ. മെഡിക്കൽ കോളജിലും തുടർന്നു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 4നു മരിച്ചു.
പോലീസ് വിവരം അറിയിച്ചതിനെ തുടർന്നു ബന്ധുക്കൾ എത്തിയെങ്കിലും താൻ മെഡിക്കൽ ബില്ലുകൾ അടച്ചാൽ മാത്രമേ മൃതദേഹം ഏറ്റുവാങ്ങൂ എന്നായിരുന്നു നിലപാട്. കൂലിപ്പണി ചെയ്യുന്ന തനിക്ക് ഇത്രയും തുക നൽകാനാവില്ലെന്നും 30,000 രൂപ അടയ്ക്കാൻ തയാറാണെന്നും മൃതദേഹം വിട്ടുനൽകാൻ കളക്ടർക്കു നിർദേശം നൽകണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.