അഹമ്മദാബാദ് : കെട്ടിടങ്ങളും താമസ സ്ഥലങ്ങളും നിമിഷനേരം കൊണ്ട് നിർമ്മിക്കുന്ന 3ഡി നിർമ്മാണ സാങ്കേതികവിദ്യ കരസേന വിജയകരമായി പരീക്ഷിച്ചു. അഹമ്മദാബാദിലാണ് കരസേന 3 ഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇരുനില കെട്ടിടം പൂർത്തിയാക്കി രാജ്യത്തെ അമ്പരപ്പിച്ചത്. അതിർത്തികളിൽ 3ഡി നിർമ്മാണ സാങ്കേതികവിദ്യ ഏറെ ഫലപ്രദവും ഈടുനിൽക്കുന്നതുമാണെന്നും കരസേന വ്യക്തമാക്കി.
കരസേനയുടെ എഞ്ചിനീയറിംഗ് വിഭാഗമായ എംഇഎസാണ് സൈന്യത്തിന് ഏറെ ഉപകാര പ്പെടുന്ന 3ഡി സാങ്കേതിക വിദ്യയിലൂടെ കെട്ടിടം നിർമിക്കാൻ നേതൃത്വംനൽകിയത്. നിർമ്മാണ മേഖലയിലെ മികച്ച സ്ഥാപനമായ മികോബ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി സഹകരിച്ചാണ് കരസേന 3ഡി കെട്ടിട നിർമ്മാണ സാങ്കേതിക വിദ്യ ഉപയോഗിക്കുക .
71 ചതുരശ്ര അടിയിലാണ് 3ഡി കെട്ടിട നിർമ്മാണം നടന്നത്. ഇരുനിലകെട്ടിടത്തിൽ വാഹന മിടാനുള്ള ഗ്യാരേജിനുള്ള ഇടവും ഒരുക്കിയിട്ടുണ്ട്. 12 ആഴ്ചയാണ് നിർമ്മാണത്തിനായി എടുത്ത സമയം. സോൺ-3 ഭൂകമ്പ പ്രതിരോധ മാനദണ്ഡം അവലംബിച്ച നിർമ്മാണം, ഹിമാലയൻ മലനിരകളിലെ സൈനിക താവളങ്ങൾക്ക് വളരെയേറെ യോജിച്ചതാണെന്നാണ് പ്രതിരോധ വകുപ്പ് സാക്ഷ്യപ്പെടുത്തുന്നത്.
കെട്ടിടത്തിനാവശ്യമായ ചുവരുകളെല്ലാം അല്പസമയം കൊണ്ട് ശില്പങ്ങൾ നിർമ്മിക്കും പോലെ 3ഡി രൂപരേഖ പ്രകാരം നിർമ്മിച്ച് കൂട്ടിച്ചേർക്കുന്നതാണ് സംവിധാനം. വിവിധ ബറ്റാലിയനുകളെ ഒരുമിച്ച് മാറ്റേണ്ടി വരുമ്പോൾ ഏറെ ഉപകരാപ്പെടുന്ന സംവിധാനമാണിത്. സമയ ലാഭവും പണച്ചിലവ് കുറഞ്ഞതുമാണെന്നതിനാൽ പുതിയ സാങ്കേതിക വിദ്യ വലിയ ആശ്വാസമാണ് പ്രതിരോധ വകുപ്പിന് നൽകുന്നത്