കോട്ടയം : ബിജെപി അംഗങ്ങൾ വിട്ടുനിന്നതോടെ ക്വാറം തികയാത്തതിനെ തുടർന്ന് കോട്ടയം നഗരസഭയിലെ എൽഡിഎഫിന്റെ അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു. നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനായിരുന്നു എൽഡിഎഫ് നീക്കം. എന്നാൽ ഇത് ചർച്ച ചെയ്യാനായി കൂടിയ യോഗത്തിൽ എൽഡിഎഫിലെ 22 അംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. യുഡിഎഫിലെ 21 അംഗങ്ങളും ബിജെപിയിലെ എട്ട് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തില്ല. ധാർമികതയുടെ പേരിൽ അവിശ്വാസത്തെ പിന്തുണക്കേണ്ടതില്ല എന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്. സ്വതന്ത്ര അംഗമായിരുന്ന ബിൻസി സെബാസ്റ്റ്യൻ യുഡിഎഫ് പിന്തുണയോടെയാണ് നറുക്കെടുപ്പിലൂടെ നഗരസഭാദ്ധ്യക്ഷ സ്ഥാനത്തേക്കെത്തിയത്.
ഈയിടെ വനിതാ കൗൺസിലറുടെ മരണത്തോടെ യുഡിഎഫിന്റെ സീറ്റ് നില 21 ആയി താഴ്ന്നു. എൽഡിഎഫിന് 22 സീറ്റുണ്ട്. ബിജെപിക്ക് 8 കൗൺസിലർമാരാണുള്ളത്. അവിശ്വാസ പ്രമേയം പാസാകണമെങ്കിൽ 27 വോട്ട് വേണമായിരുന്നു. എൽഡിഎഫിന് സ്വന്തം നിലയിൽ അവിശ്വാസം വിജയിപ്പിക്കാനാകാത്ത നിലയിലായതോടെയാണ് ബിജെപിയുടെ തീരുമാനം നിർണായകമായത്.