Friday, May 3, 2024
spot_img

‘ഗവർണറുടെ സഞ്ചാരവും ജനസമ്പർക്കവും വിലക്കാൻ ആർക്കും അധികാരമില്ല’; ബംഗാൾ ഗവർണർ ഡോ സി വി ആനന്ദബോസ്

കൊൽക്കത്ത: തെരഞ്ഞെടുപ്പിലെ അക്രമവും അഴിമതിയും എന്തുവിലകൊടുത്തും തടയുമെന്ന നിലപാടിലുറച്ച് ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ്. തന്റെ സഞ്ചാരവും ജനസമ്പർക്കവും വിലക്കാൻ ആർക്കും അധികാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“ജനങ്ങൾക്ക് ഭരണഘടനാസിദ്ധമായ സ്വൈര്യജീവിതം ഉറപ്പുവരുത്താൻ ഗവർണറെന്ന നിലയിൽ താൻ ബാധ്യസ്ഥനാണ്. തന്റെ സഞ്ചാരവും ജനസമ്പർക്കവും വിലക്കാൻ ആർക്കും അധികാരമില്ല. രാഷ്ട്രീയ ചതുരംഗത്തിൽ കരുവാകേണ്ടെന്നു കരുതി താൻ സ്വയമെടുത്ത തീരുമാനമാണത്. ഒരു രാഷ്ട്രീയപാർട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അഭിപ്രായരൂപത്തിൽ നടത്തിയ അഭ്യർത്ഥന മാനിച്ചയായിരുന്നു അത്. ഗവർണർക്ക് സൗകര്യങ്ങളും സുരക്ഷയുമൊരുക്കേണ്ട ഉദ്യോഗസ്ഥരെല്ലാം തെരഞ്ഞെടുപ്പ് ക്രമീകരണങ്ങളുടെ തിരക്കിലാണെന്ന കാരണമാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ ചൂണ്ടിക്കാട്ടിയത്. അതല്ല, സന്ദർശനം നടത്തുകയാണെങ്കിൽ വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ചെയ്യാമെന്ന് പിന്നീട് അവർ തന്നെ അറിയിച്ചതാണ്” എന്ന് ആനന്ദബോസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

കൂച്ച്ബെഹാറിലെ യാത്ര വേണ്ടെന്നുവെച്ചെങ്കിലും അക്രമങ്ങൾക്കും അഴിമതിക്കുമെതിരായ നിലപാടിൽ ഒരടിപോലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഗവർണർ വെള്ളിയാഴ്ച രാവിലെ ആറുമണി മുതൽ കൊൽക്കത്ത നഗരത്തിലെ നിരത്തുകളിൽ ജനങ്ങളുമായി സംവദിക്കുകയും രാജ്ഭവനിലെ പീസ്റൂമിൽ നേരിട്ടും ഫോണിലൂടെയും പരാതികൾ സ്വീകരിച്ച് പരിഹാരത്തിനുള്ള നടപടികൾ നിർദേശിക്കുകയും ചെയ്തു. അറ്റോർണി ജനറൽ ആർ വെങ്കട്ടരമണിയടക്കമുള്ള നിയമജ്ഞരും ഉദ്യോഗസ്ഥരുമായി അദ്ദേഹം ആശയവിനിമയം നടത്തി.

രഹസ്യമാക്കിവെക്കേണ്ട, സ്ഥിരംകുറ്റവാളികളുടെ പട്ടിക രാഷ്ട്രീയപ്പാർട്ടികളുടെ നേതാക്കൾക്ക് കൈമാറി കുരുക്കിലകപ്പെട്ടിരിക്കുകയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ. ഗവർണർ ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ശ്രദ്ധയിൽക്കൊണ്ടുവന്നിട്ടുണ്ട്. അതിനിടെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും അക്രമ, അഴിമതി, പക്ഷപാതം, ക്രമക്കേടുകൾ എന്നിവ സംബന്ധിച്ച പരാതിപ്രവാഹമാണ് രാജ്ഭവനിലെ പീസ്റൂമിൽ. വെള്ളിയാഴ്ച ഗവർണർ നേരിട്ട് തന്നെ പീസ്റൂമിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും അവിടെവെച്ച് മാദ്ധ്യമങ്ങളോട് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.

“ബംഗാളിലെ ജനങ്ങളുടെ സുരക്ഷയും സമാധാനവുമാണ് എന്റെ മുൻഗണന. അക്രമങ്ങൾക്കും അഴിമതിക്കുമെതിരെ പോരാടുന്നതിലാണ് എൻ്റെ ശ്രദ്ധ, പ്രത്യേകിച്ച് തെരഞ്ഞെടുപ്പുവേളയിൽ. എൻ്റെ സന്ദർശനങ്ങൾ ഈ ആവശ്യങ്ങൾക്ക് വേണ്ടിയാണ്, പക്ഷേ ഗവർണറുടെ ഓഫീസിനെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഗവർണറുടെ ഓഫീസിൻ്റെ അന്തസ്സ്താഴ്ത്താൻആരെയും അനുവദിക്കുകയില്ല” എന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

Related Articles

Latest Articles