കോഴിക്കോട്: പ്രചാരണവും പോസ്റ്ററും നോട്ടീസും ഇല്ലാതെ എത്തിയത് മൂവായിരത്തോളം പൂർണഗണവേഷധാരികളായ സ്വയം സേവകർ. ഇക്കഴിഞ്ഞ ഞായറാഴ്ച സരോവരം എമറാൾഡ് ഹാളിൽ നടന്ന ആർഎസ്‌എസ് കോഴിക്കോട് മഹാനഗർ സാംഘിക് ആർഎസ്‌എസിന്‍റെ പതിവ് പ്രചാരണ പകിട്ടില്ലാത്ത ശൈലി പിന്തുടർന്നുകൊണ്ട് അനവധി സ്വയംസേവകർ ഒഴുകിയെത്തി.
സർസംഘചാലക് മോഹൻ ഭാഗവതിന്‍റെ സന്ദർശനത്തോട് അനുബന്ധിച്ചാണ് സാംഘിക് സംഘടിപ്പിച്ചത്. വൈകിട്ട് 5.30ന് ആരംഭിച്ച സാംഘിക്കിൽ പങ്കെടുക്കാൻ നേരത്തെ തന്നെ സ്വയംസേവകർ ഹാളിൽ എത്തിയിരുന്നു. പങ്കെടുക്കേണ്ടവർക്ക് മുൻകൂട്ടി പ്രവേശനം നൽകിയിരുന്നു. വിവിധ ക്ഷേത്ര സംഘടനകളിലെ മുതിർന്ന നേതാക്കളും ഗണവേഷ സാംഘിക്കിൽ പങ്കെടുത്തു. കൃത്യം 5.25ന് മോഹൻ ഭാഗവത് എമറാൾഡ് ഹാളിലെത്തി.
ഈ വർഷമുണ്ടായ പ്രളയവും പ്രളയബാധിത സ്ഥലങ്ങളിൽ സേവാഭാരതി പ്രവർത്തകർ നടത്തിയ രക്ഷാപ്രവർത്തനവും പുനരധിവാസവും വിശദീകരിക്കുന്ന ഡോക്യുമെന്‍ററി സാംഘിക്കിന് മുമ്പ് പ്രദർശിപ്പിച്ചിരുന്നു. അലി അക്ബറാണ് ഡോക്യുമെന്‍ററി തയാറാക്കിയത്. സാംഘിക്കിന്റെ തുടക്കത്തിൽ മുഴുവൻ സ്വയം സേവകരും പങ്കെടുത്ത വ്യായാമ പ്രദർശനവും ഗണഗീതാലാപനവുമുണ്ടയി.
മൂവായിരത്തോളം സ്വയംസേവകർ ഘോഷ് വാദ്യത്തിന്‍റെ താളത്തിൽ പ്രദർശിപ്പിച്ച വ്യായാമം പരിശീലനമികവ് എടുത്തുകാണിക്കുന്നതായിരുന്നു. പ്രാന്ത സമ്പർക്ക് പ്രമുഖ് കെ.ബി ശ്രീകുമാറാണ് മോഹൻ ഭാഗവതിന്‍റെ പ്രഭാഷണം പരിഭാഷപ്പെടുത്തിയത്.