ദില്ലി: രാജ്യത്ത് മൊത്ത ജിഎസ്ടി വരുമാനം നവംബറിൽ 1,31,526 കോടി രൂപയായി ഉയർന്നുവെന്ന് കേന്ദ്രധനമന്ത്രാലയം. ജിഎസ്ടി നടപ്പാക്കിയ ശേഷം ഏറ്റവും ഉയർന്ന രണ്ടാമത്തെ വരുമാന വർധനവാണ് രേഖപ്പെടുത്തിയത്.
ഈ വർഷം ഏപ്രിലിൽ നേടിയ 139,708 കോടി രൂപയാണ് റെക്കോർഡ്. തുടർച്ചയായി രണ്ടാം മാസവും 1.30 ലക്ഷം കോടി രൂപയിലെത്തിയതായി ധനമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം നവംബറിൽ സമാഹരിച്ച 131,526 കോടിയുടെ മൊത്ത ജിഎസ്ടി വരുമാനത്തിൽ, കേന്ദ്ര ജിഎസ്ടി 23,978 കോടി രൂപയും സംസ്ഥാന ജിഎസ്ടി 31,127 കോടി രൂപയും സംയോജിത ജിഎസ്ടി 66,815 കോടി രൂപയുമാണ്.
2021 നവംബറിലെ വരുമാനം ഒരു വർഷം മുമ്പുള്ള ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാൾ 25 ശതമാനം കൂടുതലാണ്. 2019-20നെ അപേക്ഷിച്ച് 27 ശതമാനം കൂടുതലാണ്.
അതേസമയം ഈ മാസം ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഈ സ്രോതസ്സുകളിൽ നിന്നുള്ള വരുമാനത്തേക്കാൾ 43 ശതമാനം കൂടുതലും, ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം 20 ശതമാനം കൂടുതലുമാണ്.
മാത്രമാണ് ഉയർന്ന ജിഎസ്ടി വരുമാനം സാമ്പത്തിക വീണ്ടെടുക്കലിന്റെ പ്രവണതയാണ് സൂചിപ്പിക്കുന്നതെന്ന് ധനമന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു. നവംബർ മൂന്നിന് ജിഎസ്ടി നഷ്ടപരിഹാരത്തിനായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രം 17,000 കോടി രൂപ അനുവദിച്ചിരുന്നു.