ഇസ്ലാമാബാദ്: അയോദ്ധ്യയ്ക്ക് പിന്നാലെ ഇനി പാകിസ്ഥാൻ മണ്ണിലും ജയ് ശ്രീറാം മുഴങ്ങും. ഇസ്ലാംകോട്ടിൽ പുതിയ രാമക്ഷേത്രം ഉയരുന്നു എന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പാകിസ്ഥാനിലെ പുതിയ രാമക്ഷേത്രത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. അയോദ്ധ്യയിൽ രാമക്ഷേത്രം ഉയർന്നതിന് പിന്നാലെ
യുഎഇയിലെ അബുദാബിയിലും വലിയ രാമക്ഷേത്രം ഉയർന്നിരുന്നു. എന്നാൽ അയോദ്ധ്യയിലേത് പോലെയോ അബുദാബിയിലേത് പോലെയോ അത്ര ഗംഭീരമല്ലെങ്കിലും പാകിസ്ഥാനിലെ ന്യൂനപക്ഷ ഹിന്ദുക്കൾക്ക് ഇത് വലിയ പ്രാധാന്യമുള്ളതാണ്.
പാകിസ്ഥാനിലെ ദേര റഹിം യാർ ഖാൻ നിവാസിയായ മഖൻ റാം ജയ്പാൽ തന്റെ യൂട്യൂബ് വീഡിയോയിൽ ഈ ക്ഷേത്രം കാണിക്കുകയും അതിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. മഖൻ റാം പറയുന്നതനുസരിച്ച് സിന്ധ് പ്രവിശ്യയിലെ ഇസ്ലാംകോട്ടിൽ ഏകദേശം 200 വർഷം പഴക്കമുള്ള രാമക്ഷേത്രമുണ്ട്. ഈ ക്ഷേത്രത്തിന്റെ കെട്ടിടം കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായി. എന്നാൽ, ഇപ്പോൾ അത് പുനർനിർമ്മിക്കുന്നു. ഈ പുതിയ കെട്ടിടം പണിത കൈത്തൊഴിലാളികളും തൊഴിലാളികളുമെല്ലാം മുസ്ലീങ്ങളാണ് എന്നത് വളരെ ശ്രദ്ധേയമാണ്.
ക്ഷേത്രത്തിൽ ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും വിഗ്രഹങ്ങൾ ഉണ്ട്. അടുത്ത ആറുമാസത്തിനുള്ളിൽ പുതിയ ക്ഷേത്രം സജ്ജമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. ഇതിനുശേഷം പഴയ ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന വിഗ്രഹങ്ങൾ പൂജാവിധികളോടെ പുതിയ ക്ഷേത്രത്തിലേയ്‌ക്ക് മാറ്റും. ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും വിഗ്രഹങ്ങൾക്ക് പുറമെ ശിവന്റെയും ഹനുമാന്റെയും വിഗ്രഹങ്ങളും ക്ഷേത്രത്തിലുണ്ട്.