Sunday, September 20, 2026

പ്രദേശവാസികൾക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം !! ചോദ്യം ചെയ്ത യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു; ഒളിവിലായിരുന്ന പ്രതി ഉമ്മർ അറസ്റ്റിൽ

നിലമ്പൂര്‍: പ്രദേശവാസികൾക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം നടത്തിയതിനെ ചോദ്യം ചെയ്ത യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ പ്രതി അറസ്റ്റിൽ. ഇടുക്കി രാമക്കല്‍മേട്ട് സ്വദേശിയും ഇപ്പോള്‍ മമ്പാട് നടുവക്കാട് താമസിച്ചു വരുകയും ചെയ്യുന്ന പാങ്ങോട് പുത്തന്‍ വീട് ഉമ്മറിനെ (50) യാണ് നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.മുന്‍പ് പാലായില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തു വരവെ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സഹപ്രവര്‍ത്തകനെ കുത്തി കൊന്ന കേസ്സില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച ഉമ്മര്‍ 2008 ലാണ് ജയില്‍ മോചിതനായത്. പിന്നീട് ചന്തക്കുന്ന് സ്വദേശിനിയെ വിവാഹം കഴിച്ച് മമ്പാട് താമസിച്ചു വരികയായിരുന്നു.

കഴിഞ്ഞ ഏഴാം തീയ്യതി വൈകുന്നേരം ആറു മണിയോടെ മമ്പാട് മേപ്പാടത്തു വെച്ചായിരുന്നു സംഭവം. ഉമ്മര്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത് മേപ്പാടം സ്വദേശി ചിങ്ങംപറ്റ ശ്യാമും സുഹൃത്ത് ജിഷ്ണുവും ചോദ്യം ചെയ്തിരുന്നു. ഇതോടെ മദ്യലഹരിയിലായിരുന്ന പ്രതി പ്രകോപിതനായി കൈയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് ശ്യാമിനെ ആക്രമിച്ചു. നെഞ്ചിലും വലതു കൈക്കും ഗുരുതരമായി പരിക്കു പറ്റിയ ശ്യാമിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇടുക്കിയിലും മറ്റും ഒളിവില്‍ താമസിച്ചു വരികയായിരുന്ന പ്രതിയെ ചെറുകോട് വെച്ചാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തിയ ശേഷം നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.

Related Articles

Latest Articles