ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ വൻ ദുരന്തങ്ങളിൽ ഒന്നായ ഒഡീഷ ട്രെയിൻ അപകടത്തിന് പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടോ എന്ന് സംശയിക്കുന്നതായി റെയിൽവേ വൃത്തങ്ങൾ. മെയിൻ ലൈനിലേക്ക് ഗ്രീൻ സിഗ്നൽ ലഭിക്കുമ്പോഴും, ട്രാക്ക് ലൂപ് ലൈനിലേക്ക് തിരിച്ചു വച്ചതിൽ ബാഹ്യ ഇടപെടൽ ഉണ്ടാ എന്നാണ് സംശയിക്കുന്നത്. അപകടത്തിന്റെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം ബാലസോറിൽ ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
അതേസമയം, അപകടത്തിൽ മരിച്ച ഇനിയും തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന ആരംഭിച്ചു. ഡിഎൻഎ പരിശോധന ആവശ്യപ്പെടുന്നവർക്കായി ഹെല്പ് ലൈൻ നമ്പറും പുറത്ത് വിട്ടു. പോലീസ് ഒഡീഷ ട്രെയിൻ അപകടത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അശ്രദ്ധ മൂലമുള്ള മരണം ജീവൻ അപകടത്തിലാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ. വീഴ്ച വരുത്തിയ റെയിൽവേ ജീവനക്കാർ ആരെന്ന് കണ്ടെത്തിയിട്ടില്ല എന്നും എഫ് ഐ ആറിൽ പറയുന്നു. അന്വേഷണം ഉടൻ സിബിഐയ്ക്ക് കൈമാറും.