ജൊഹന്നാസ്ബർഗ്: ഒമിക്രോൺ (Omicron New Covid Variant) എന്ന കോവിഡിന്റെ ദക്ഷിണാഫ്രിക്കൻ വകഭേദം അതീവ അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന. വൈറസിന്റെ ഈ വകഭേദത്തെ അപകടകാരികളായ വൈറസിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് ലോകാരോഗ്യസംഘടന. അതിതീവ്ര വ്യാപനശേഷിയുള്ള വൈറസുകൾക്കെതിരെ രാജ്യങ്ങൾ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി.
അതേസമയം കോവിഡിന്റെ ബി.1.1.529 വകഭേദമായ വൈറസിന് “ഒമിക്രോൺ” എന്ന ഗ്രീക്ക് നാമവും ലോകരോഗ്യസംഘടന നൽകിയിട്ടുണ്ട്. നിലവിൽ ദക്ഷിണാഫ്രിക്കയുൾപ്പെടെ ബോട്‌സ്‌വാന, ഹോംങ് കോംഗ്, ഇസ്രായേൽ, ബെൽജിയം എന്നീ രാജ്യങ്ങളിലാണ് ഒമിക്രോൺ കണ്ടെത്തിയിരിക്കുന്നത്. കോവിഡിന്റെ ഡെൽറ്റാ വകഭേദത്തെക്കാൾ അപകടകാരിയായ വൈറസ് അതിവേഗം പടർന്നുപിടിക്കുമെന്നാണ് ലോകാരോഗ്യസംഘടനയുടെ കണ്ടെത്തൽ. അതിതീവ്ര ഘടനാ മാറ്റം സംഭവിക്കുന്ന വൈറസ് ബാധിക്കുന്നവരിൽ മരിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പ്രാഥമിക വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്. പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ യൂറോപ്പ്, അമേരിക്ക, കാനഡ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.