സുല്‍ത്താന്‍ബത്തേരി : വയനാട് വാകേരി മൂടക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഭാഗികമായി ഭക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം സമീപവാസിയായ പ്രജീഷിന്റേതാണെന്ന് (36) തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നുച്ചയോടെ പശുവിന് പുല്ലുവെട്ടാന്‍ പോയതായിരുന്നു ഇയാൾ. വൈകിയിട്ടും തിരിച്ചെത്താതിനെത്തുടര്‍ന്ന് സഹോദരന്‍ അന്വേഷിച്ച് പോയപ്പോഴാണ് വയലില്‍ പാതി ഭക്ഷിച്ച നിലയില്‍ പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും അര കിലോമീറ്ററിനുള്ളിൽ വനപ്രദേശമാണ്. നേരത്തെയും കടുവ ശല്യമുണ്ടായ പ്രദേശമാണിത്. മുമ്പ് പ്രദേശത്തെ കന്നുകാലികളെ കടുവ ആക്രമിച്ചിരുന്നു. മധ്യപ്രദേശ് സര്‍ക്കാരിന്റെ കീഴിലുള്ള ബീനാച്ചി എസ്റ്റേറ്റ് കടുവയുടെ താവളമാണെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. 600 ഏക്കറോളം വിസ്തീര്‍ണ്ണമുള്ള എസ്‌റ്റേറ്റ് ആണിത്.