ദില്ലി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം ജൂൺ 30നകം നടപ്പാക്കാന്‍ സംസ്ഥാനങ്ങൾക്ക് നിർദേശം നല്‍കി കേന്ദ്രം. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചാണ് ഇത്തരത്തിലൊരു മാർഗ്ഗനിർദ്ദേശം കേന്ദ്രം നൽകിയത്.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി നടപ്പാക്കുന്ന ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ ക്യാംപെയ്നിന്‍റെ ഭാഗമായാണ് നഗരകാര്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ എന്ന മാർഗ നിർദേശം നല്‍കിയത്.
കൂടാതെ എല്ലാ സംസ്ഥാനങ്ങളിലും നഗര മേഖലകളില്‍ പ്ലാസ്റ്റിക് കൂടുതലായി തള്ളുന്ന ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി നടപടികൾ സ്വീകരിക്കണം. രാജ്യത്തെ നാലായിരത്തിഎഴുന്നൂറ്റിനാല് നഗര തദ്ദേശ സ്ഥാപനങ്ങൾ ഇതിനോടകം തന്നെ ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. മിന്നല്‍ പരിശോധനകൾ നടത്തിയും, പിഴ ചുമത്തിയും നടപടികൾ കർശനമാക്കണമെന്നും കേന്ദ്രം നല്‍കിയ വിശദമായ മാർഗ നിർദേശങ്ങളിൽ പറയുന്നുണ്ട്.