തിരുവല്ലം: പനത്തുറയിൽ കടലിൽ ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു. മുതലപ്പൊഴിയിൽ കാണാതായെ മത്സ്യത്തൊഴിലാളിയുടേതെന്നാണ് സംശയം. കോസ്റ്റൽ പോലീസ് പരിശോധന ആരംഭിച്ചു. അതേസമയം, വിഴിഞ്ഞം ചവറ എന്നിവിടങ്ങളിൽ നിന്ന് കൂറ്റൻ ക്രെയിനുകൾ കൊണ്ടുവന്ന് പുലിമുട്ടിലെ കല്ലുകൾ നീക്കി പരിശോധിക്കാനുള്ള ശ്രമം നടക്കുകയാണ്. ഇന്ന് അദാനി പോർട്ടിൽ നിന്നും വലിയ ക്രെയിനെത്തിച്ചും തിരച്ചിൽ ആരംഭിച്ചു.
മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികളുടെ ബോട്ടപകടത്തിൽ പെട്ടിട്ട് നാല് ദിവസമായി. നേവിയും, കോസ്റ്റ്ഗാർഡും, തീരദേശ പോലീസും, മറൈൻ എൻഫോഴ്സ്മെന്‍റും മത്സ്യത്തൊഴിലാളികളായ നാട്ടുകാരും എല്ലാം ചേർന്ന് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുകയാണ്. അപകടത്തിൽ പെട്ട ബോട്ടിന്റെ ഉടമ വർക്കല ചിലക്കൂർ സ്വദേശി കഹാറിന്റെ മക്കളും വിദ്യാർഥികളുമായ മുഹമ്മദ് ഉസ്മാൻ(19), മുഹമ്മദ് മുസ്തഫ(16), രാമന്തളി സ്വദേശി അബ്ദുൽസമദ്(50) എന്നിവർക്കു വേണ്ടിയാണു തെരച്ചിൽ നടത്തുന്നത്.
മൽസ്യത്തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുവെന്ന് കരുതുന്ന ഭാഗത്ത് പുലിമുട്ടിലെ കല്ലും വലയുടെ അവശിഷ്ടങ്ങളും വടവും മാറ്റിനോക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.