വയനാട്ടിൽ ജനവാസമേഖലയിലിറങ്ങിയ കൊലയാളി കാട്ടാന ബേലൂർ മാഖ്നയുള്ള സ്ഥലം വനംവകുപ്പ് തിരിച്ചറിഞ്ഞു. ബാവലി സെക്ഷനിലെ വനമേഖലയില്‍നിന്ന് ആനയുടെ കഴുത്തിലുള്ള റേഡിയോ കോളറിൽ നിന്നുളള സിഗ്നല്‍ ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും വനത്തിനുള്ളിലേക്ക് പോകുകയും ആനയുള്ള പ്രദേശം വളയുകയും ചെയ്തു. ആനയെ തളയ്ക്കുന്നതിനായി കോന്നി സുരേന്ദ്രന്‍, വിക്രം, സൂര്യ, ഭരത് എന്നീ കുങ്കിയാനകള്‍ ബാവലി മേഖലയില്‍ എത്തിയിട്ടുണ്ട്. കാട്ടിക്കുളം- ബാവലി റോഡിൽ ആനപ്പാറ വളവിന് സമീപം റോഡിൽ നിന്ന് മൂന്നരക്കിലോമീറ്ററോളം ഉൾവശത്തായാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്.വനംവകുപ്പിന് പുറമെ റെവന്യു, പോലീസ് ഉദ്യോഗസ്ഥരും പ്രദേശത്തുണ്ട്. ബാവലിയില്‍ ജനങ്ങള്‍ അനാവാശ്യമായി പുറത്തിറങ്ങരുതെന്ന കര്‍ശന ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
സ്ഥിരം കുഴപ്പക്കാരനും അക്രമകാരിയുമായ മോഴയാനയായ ബേലൂർ മാഖ്നയെ കഴിഞ്ഞ നവംബറിൽ ഹാസനിലെ ബേലൂരിൽ നിന്ന് പിടികൂടിയിരുന്നു. ജനവാസകേന്ദ്രങ്ങളിലിറങ്ങി കുഴപ്പമുണ്ടാക്കിയതോടെയാണ് ഈ ആനയെ അന്ന് പിടികൂടിയത്.ഇന്നലെ രാവിലെ ഏഴ് മണിയോടെ മാനന്തവാടിക്ക് സമീപം ചാലിഗദ്ദയിൽ വീട്ടുമുറ്റത്തേക്ക് ഓടിക്കയറിയാണ് ആനകർഷകനും ട്രാക്ടർ ഡ്രൈവറുമായ അജീഷിനെ ചവിട്ടിക്കൊന്നത്. ആനയെക്കണ്ട് ഭയന്നോടിയ അജീഷ് സമീപത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്ന് വീട്ടിലേക്കുള്ള പടികൾ കയറി ഗേറ്റ് തകർത്തെത്തിയ ബേലൂർ മാഖ്ന അജീഷിനെ ചുഴറ്റിയെറിഞ്ഞശേഷം ചവിട്ടി കൊല്ലുകയായിരുന്നു.