തിരുവനന്തപുരം: വനംമന്ത്രി എ.കെ ശശീന്ദ്രനെ പുറത്താകണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. വന്യ മൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് ജനങ്ങൾക്ക് സുരക്ഷയൊരുക്കുന്നതിൽ വനംമന്ത്രി പരാജയപ്പെട്ടു. നികുതി ദായകരുടെ പണം കൊണ്ട് എ.കെ.ശശീന്ദ്രനെപ്പോലുള്ളവരെ തീറ്റിപ്പോറ്റേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. റോഡിയോ കോളർ ഘടിപ്പിച്ച ആനയായിരുന്നിട്ട് പോലും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ വനംവകുപ്പിന് കഴിയാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മോദി വിരുദ്ധ സമരത്തിന് കേരള-കർണാടക വനംമന്ത്രിമാർ ഒരേ സമയം ദില്ലിയിൽ ഉണ്ടായിരുന്നു. സംഭവത്തിൽ അന്ന് എന്തെങ്കിലും ചർച്ച നടത്തിയിരുന്നുവെങ്കിൽ ഇന്ന് ജനങ്ങൾക്ക് എന്തെങ്കിലും ഗുണമുണ്ടായേനെ. മണ്ഡലത്തിൽ നടക്കുന്നതൊന്നും വയനാട് എം.പിയായ രാഹുൽ അറിഞ്ഞിട്ടില്ലെന്നും വി. മുരളീധരൻ പരിഹസിച്ചു.
ആനയെ മുഖ്യമന്ത്രിയുടെ ഓഫീസ് നോക്കുന്നുണ്ടെന്ന വിചിത്രവാദമാണ് എ.കെ.ശശീന്ദ്രൻ ഉന്നയിക്കുന്നത്. മാദ്ധ്യമങ്ങളോട് ആനയുടെ റൂട്ട്മാപ്പ് പറയുന്നതല്ല മന്ത്രിയുടെ ജോലിയെന്നും വി.മുരളീധരൻ ചൂണ്ടിക്കാട്ടി. വനം എന്തെന്നറിയാത്ത വനംമന്ത്രിയും സാമ്പത്തികശാസ്ത്രം എന്തെന്നറിയാത്ത ധനമന്ത്രിയുമാണ് കേരളം ഭരിക്കുന്നത്. കേന്ദ്രസർക്കാർ വന്യജീവി ആക്രമണം നേരിടാൻ നൽകുന്ന പണം കേരള സർക്കാർ എന്ത് ചെയ്‌തെന്ന് വ്യക്തമാക്കണം. വൈദ്യുതി വേലി കെട്ടുന്നതിനോ വനത്തിൽ ഭക്ഷണം എത്തിക്കുന്നതിനോ എന്തെങ്കിലും പദ്ധതി നടന്നോ എന്ന് വ്യക്തമാക്കണം. പ്രൊജക്ട് എലഫെൻറ് പദ്ധതി എന്തായെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.