ദില്ലി: യുദ്ധം നടക്കുന്ന യുക്രൈനിൽ ഭാരതീയർ സുരക്ഷിതരായിരിക്കുമെന്ന് യുക്രൈനും, റഷ്യയും ഉറപ്പ് നൽകിയതായി വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഗ്ല. മാത്രമല്ല ഓപ്പറേഷൻ ഗംഗയുടെ കീഴിൽ യുക്രൈനിൽ നിന്നും കൂടുതൽ ഇന്ത്യക്കാരെ ഒഴിപ്പിച്ചുവരികയാണെന്നും ഇതിന്റെ മുഴുവൻ ചിലവുകളും വഹിക്കുന്നത് കേന്ദ്രസർക്കാർ ആണെന്നും അദ്ദേഹം പറഞ്ഞു.
രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി റൊമാനിയയിൽ നിന്നും ഹംഗറിയിൽ നിന്നും ആയിരത്തോളം പേരെ ഒഴിപ്പിച്ചുവെന്നും ആയിരത്തിലധികം പേരെ യുക്രൈനിൽ നിന്നും കരമാർഗ്ഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്നും ഇവർക്ക് ഇന്ത്യയിലേക്ക് എത്തുന്നതിനുള്ള വിമാനവും സജ്ജമാക്കിയെന്നും ഹംഗറി, റൊമാനിയ എന്നീ അതിർത്തി വഴി ഇന്ത്യക്കാരെ മാറ്റാൻ കഴിയുന്നുണ്ടെന്നും. ലക്ഷക്കണക്കിന് ആളുകൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനാൽ പോളണ്ട് അതിർത്തിയിൽ വലിയ തിരക്കാണെന്നും. ഹംഗറി, റൊമാനിയ എന്നീ അതിർത്തികൾക്ക് സമീപം എത്താത്തവരെ ഘട്ടം ഘട്ടമായി എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ സ്ഥിതിഗതികൾ അനുസരിച്ച് യുക്രൈൻ തലസ്ഥാനമായ കീവിലെ ഇന്ത്യൻ എംബസി വിദ്യാർത്ഥികൾക്ക് നിർദ്ദേശങ്ങൾ നൽകുന്നുണ്ടെന്നും നാലായിരത്തോളം ഇന്ത്യക്കാരെ സംഘർഷം തുടങ്ങുന്നതിന് മുൻപു തന്നെ ഇന്ത്യയിൽ എത്തിച്ചിരുന്നുവെന്നും. നിലവിൽ 15,000 ഇന്ത്യക്കാരാണ് യുക്രൈനിൽ ഉള്ളതെന്നും യുക്രൈൻ വ്യോമപാത അടച്ചയുടനെ തന്നെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി ഹംഗറി, പോളണ്ട്, സ്ലോവാക്യ, റൊമാനിയ എന്നീ അതിർത്തികൾ കണ്ടെത്തിയെന്നും. തുടർന്ന് ഒഴുപ്പിക്കൽ നടപടികൾക്കായി അതിർത്തിയിലെ പ്രത്യേക പോയിന്റുകളിൽ തന്നെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥ സംഘങ്ങളെ നിയോഗിച്ചിരുന്നുവെന്നുവെന്നും വിദേശകാര്യസെക്രട്ടറി വ്യക്തമാക്കി.
മാത്രമല്ല യുക്രൈനിലേയും റഷ്യയിലെയും സ്ഥാനപതികളുമായി സംസാരിച്ചുവെന്നും . യുക്രൈനിലെ ഇന്ത്യക്കാരുടെ സുരക്ഷയിൽ ഇരു രാജ്യങ്ങളോടും ആശങ്ക അറിയിച്ചിട്ടുണ്ടെന്നും. ഇന്ത്യക്കാരുള്ള മേഖലകളുടെ വിവരങ്ങൾ ഇരു എംബസികൾക്കും കൈമാറിയെന്നും. ഇന്ത്യക്കാർ സുരക്ഷിതരായിരിക്കുമെന്ന് ഇരുരാജ്യങ്ങളും ഉറപ്പ് നൽകിയതായും അദ്ദേഹം അറിയിച്ചു.