ഇടുക്കി : വണ്ടിപെരിയാർ ഗ്രാമ്പിയിൽ പുഴ മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ആദിവാസി ബാലനെ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ. കുട്ടിയെ കണ്ടെത്താൻ ഇന്ന് വീണ്ടും തിരച്ചിൽ നടത്തി. കഴിഞ്ഞ ദിവസം വൈകുന്നേരം വരെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. മൂന്ന് കിലോമീറ്ററോളം വനത്തിലൂടെ യാത്ര ചെയ്താൽ മാത്രമെ കുട്ടി ഒഴുക്കിൽ പെട്ട ഭാഗത്ത് എത്താൻ സാധിക്കുകയുള്ളു. നേരം ഇരുട്ടിയതോടെ സംഘം കുട്ടിക്കായുള്ള തിരച്ചിൽ നിർത്തിവച്ചു.
എൻഡിആർഎഫ്, പൊലീസ്, ഫയർഫോഴ്‌സ്, ഫോറസ്റ്റ്, റവന്യു സംഘം സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയി മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. പിതാവ് മാധവനും മാതാവ് ഷൈലയ്ക്കുമൊപ്പമായിരുന്നു കുട്ടി കുടംപുളി പറിക്കുന്നതിനായി വനത്തിലേക്ക് പോയത്. പുഴ മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കനത്ത മഴയെ തുടർന്ന് നിറഞ്ഞൊഴുകുന്ന പുഴയിലാണ് കുട്ടി ഒഴുക്കിൽപ്പെട്ടത്.
മഴക്കാലമായതോടെ കുട്ടികൾ മുതൽ മുതിര്‍ന്നവര്‍ വരെ ഒഴുക്കിൽപ്പെട്ട് ജീവൻ നഷ്ടമാകുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ തോട്ടിലെ കുത്തൊഴുക്കിൽപ്പെട്ട പിഞ്ചുകുഞ്ഞിനും മാതാവിനും രക്ഷകനായത് മരംവെട്ട് തൊഴിലാളിയാണ്. തലവടി പഞ്ചായത്ത് 11-ാം വാർഡിൽ ദേവസ്വംചിറ വീട്ടിൽ ഷാജിയാണ് (സലി) പിഞ്ചുകുഞ്ഞിനും മാതാവിനും രക്ഷകനായത്. ഷാജിയുടെ വീടിന് സമീപം താമസിക്കുന്ന കുരുമ്പാക്കളം ശ്രീലക്ഷ്മിയും ഒന്നര വയസ്സുള്ള മകൻ അദ്രിനാഥുമാണ് ഒഴുക്കിൽപ്പെട്ടത്. ഇന്നലെ രാവിലെയാണ് സംഭവം. മുറ്റത്ത് കളിച്ചു നിന്നിരുന്ന കുട്ടി വീടിന് മുൻവശത്തെ തോട്ടിൽ വീഴുകയായിരുന്നു.