തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എം.ആര്‍.ഐ സ്‌കാനിംഗ് നിലച്ചിട്ട് ഒരു മാസം പിന്നിട്ടിട്ടും നന്നാക്കുന്നില്ലെന്ന് പരാതി. മെഡിക്കല്‍ കോളജിലെത്തുന്ന ബി.പി.എല്‍ രോഗികള്‍ ഉള്‍പ്പടെ സ്‌കാനിംഗിനായി ഇപ്പോൾ ആശ്രയിക്കുന്നത് സ്വകാര്യ ലാബുകളെയാണ്. ആശുപത്രിയിൽ 2000 രൂപയ്ക്ക് ചെയ്യുന്ന എം.ആര്‍.ഐയ്ക്ക് രോഗികള്‍ മൂന്നിരട്ടിയോളം തുകയാണ് സ്വകാര്യ ലാബുകളില്‍ നല്‍കേണ്ടി വരുന്നത്.
രോഗാവസ്ഥ സൂക്ഷ്മമായി പരിശോധിക്കാനും ചികിത്സ നിശ്ചയിക്കാനും ഡോക്ടര്‍മാര്‍ ചെയ്യുന്ന പ്രധാന പരിശോധനയാണ് എം.ആര്‍.ഐ. മെഡിക്കല്‍ കോളജില്‍ ബി.പി.എല്‍ രോഗികള്‍ക്ക് സൗജന്യമായാണ് എം.ആര്‍.ഐ പരിശോധ നടത്തുന്നത്. എന്നാൽ അതാണ് ഇപ്പോൾ ഒരു മാസമായി മുടങ്ങികിടക്കുന്നത്. 13 വര്‍ഷം മുമ്പ് സ്ഥാപിച്ച മെഷീനിന്റെ അറ്റകുറ്റപ്പണി നടത്താന്‍ 25 ലക്ഷം രൂപയാണ് കമ്പനി ആവശ്യപ്പെടുന്നത്. അറ്റകുറ്റപ്പണി നടത്തിയാലും എത്ര നാള്‍ ഓടുമെന്ന് ഉറപ്പില്ല. അര്‍ബുദ രോഗികള്‍ അടക്കം ആയിരത്തിലേറെ പേര്‍ സ്‌കാനിങ്ങിന് തീയതി ലഭിച്ചു കാത്തിരിക്കുമ്പോഴാണ് മെഷീന്‍ തകരാറിലാകുന്നത്.