ദില്ലി: ഓക്സ്ഫഡ് സർവകലാശാല താത്കാലികമായി നിർത്തിവെച്ച ഓക്സ്ഫഡ് കോവിഡ് വാക്സിന്റെ പരീക്ഷണം പുനരാരംഭിച്ചു.
വാക്സിൻ കുത്തിവെച്ച സന്നദ്ധപ്രവർത്തകരിലൊരാൾക്ക് അജ്ഞാതരോഗം കണ്ടെത്തിയതിനെത്തുടർന്നാണ് പരീക്ഷണം താത്കാലികമായി നിർത്തിയിരുന്നത്.
ഇതു സംബന്ധിച്ച സ്വതന്ത്ര അന്വേഷണ പ്രക്രിയ അവസാനിച്ചു എന്നും അവലോകന കമ്മിറ്റിയുടേയും യു.കെ. റെഗുലേറ്ററായ എം.എച്ച്.ആർ.എയുടേയും ശുപാർശകളെ തുടർന്ന് രാജ്യത്തുടനീളം വാക്സിൻ പരീക്ഷണം പുനരാരംഭിക്കുമെന്നും ഓക്സ്ഫഡ് സർവകലാശാല പ്രസ്താവനയിൽ അറിയിച്ചു.
പരീക്ഷണത്തിന്റെ ഭാഗമായി 18,000 ത്തോളം സന്നദ്ധപ്രവർത്തകർക്കാണ് വാക്സിൻ കുത്തിവെച്ചത്. ഇതിൽ ഒരാൾക്ക് അജ്ഞാത രോഗം ബാധിച്ചതിനെ തുടർന്നാണ് പരീക്ഷണം താത്കാലികമായി നിർത്തിവെച്ചത്. യുകെയിൽ വാക്സിൻ നിർമാണത്തിൽ സർവകലാശാലയ്ക്കൊപ്പം കൈകോർക്കുന്നത് ഔഷധനിർമാണ കമ്പനിയായ ആസ്ട്രസെനേകയാണ്.
ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഓക്സ്ഫഡ് സർവകലാശാല ഉത്പാദിപ്പിക്കുന്ന വാക്സിന്റെ പരീക്ഷണം നടത്തുന്നത്. യുകെയിൽ വാക്സിന്റെ ട്രയൽ നിർത്തിവെച്ചതിനെ തുടർന്ന് ഇന്ത്യയിലെ പരീക്ഷണങ്ങളും നിർത്തിവെക്കുന്നതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു.