കോഴിക്കോട്: കോർപ്പറേഷനിലെ ആവിക്കൽ തോടിൽ മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം. മണ്ണ് പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയാൽ തടയുമെന്ന് പ്രതിഷേധക്കാർ പറയുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ സുരക്ഷ ഏർപ്പെടുത്തി. കോഴിക്കോട് ബീച്ച് റോഡ് ഉപരോധിച്ചാണ് പ്രതിഷേധം. റോഡിൽ ഇരുന്നും കിടന്നും ഇവർ പ്രതിഷേധിക്കുകയാണ്. കൗൺസിലറുടെ നേതൃത്വത്തിൽ പ്രകടനമായാണ് പ്രതിഷേധക്കാർ എത്തിയത്. പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്നാണ് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധത്തിന് ഇവർ തുടക്കം കുറിച്ചത്.
ആവിക്കൽ തോടിൽ മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നത് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്. മുൻപും പ്ലാൻ്റിനെതിരെ ഇവിടെ പ്രതിഷേധം ഉണ്ടായിട്ടുണ്ട്. മണ്ണ് പരിശോധനയ്ക്കായി കഴിഞ്ഞ ഫെബ്രുവരിയിൽ ഉദ്യോഗസ്ഥരെത്തിയപ്പോഴും നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. അതിനു ശേഷം ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ന് വീണ്ടും കോർപ്പറേഷൻ അധികൃതർ സ്ഥലത്ത് എത്തിച്ചേർന്നത്.