ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഇന്ന് ശിക്ഷ വിധിക്കും. മാവേലിക്കര അഡീ. സെഷൻസ് കോടതി ജഡ്ജി വി ജി ശ്രീദേവി രാവിലെ 11 മണിക്കാണ് ശിക്ഷ വിധിക്കുക. കേസിലെ പ്രതികളായ 15 പിഎഫ്ഐ ഭീകരരും കുറ്റക്കാരെന്ന് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു
2021 ഡിസംബർ 19നാണ് ആലപ്പുഴ വെള്ളക്കിണർ സ്വദേശി രഞ്ജിത്ത് ശ്രീനിവാസനെ വീട്ടിൽകയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. ഡിസംബർ 18ന് രാത്രി പിഎഫ്ഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ ആലപ്പുഴയിലെ മണ്ണഞ്ചേരിയിൽവെച്ചു കൊലപ്പെടുത്തിയതിൻ്റെ പ്രതികാരമായിരുന്നു രഞ്ജിത്ത് ശ്രീനിവാസനെതിരായ ആക്രമണം.
നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൾ കലാം, സഫറുദ്ദീൻ, മുൻഷാദ്, ജസീബ് രാജ, നവാസ്, ഷമീർ, നസീർ, സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്റഫ് എന്നിവരാണ് കേസിലെ ഒന്നു മുതൽ 15 വരെയുള്ള പ്രതികൾ. ഒന്നു മുതൽ 12 വരെയുള്ള പ്രതികൾ കൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരാണെന്നാണ് കണ്ടെത്തൽ. ഒന്നു മുതൽ എട്ടുവരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. 13 മുതൽ 15 വരെയുള്ള പ്രതികൾ കൊലയാളികൾക്ക് സഹായം നൽകിയവരാണ്. ഇവരുൾപ്പെടെയുള്ള ബാക്കി പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.