സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ പാർട്ടി നേതാക്കൾ തന്നെ രൂക്ഷ വിമർശനം ഉന്നയിച്ചത് വലിയ ചർച്ചയ്ക്ക് വഴിയൊരുക്കുന്നു. കണ്ണൂരിലെ പാർട്ടി സമ്മേളനങ്ങൾ നടന്നുകൊണ്ടിരിക്കെ മരുമകനെ വേട്ടയാടാൻ ഇറങ്ങുന്നവർക്കെതിരെ പുറത്താക്കൽ നടപടിയുമായി സാക്ഷാൽ മുഖ്യമന്ത്രി രംഗത്തെത്തുമോ എന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. പ്രസ്താവന പിൻവലിച്ച് മന്ത്രി മുഹമ്മദ് റിയാസ് മാപ്പ് പറഞ്ഞെങ്കിലും ഷംസീർ വീണ്ടും പുതിയ ചോദ്യങ്ങളും ഉത്തരങ്ങളുമായി പാർട്ടിയെ കുഴപ്പിക്കുമെന്നാണ് വിലയിരുത്തൽ.
ആരെല്ലാം പാര്‍ട്ടിയില്‍ വെട്ടി നിരത്തപ്പെടുമെന്ന ചോദ്യമാണ് നിലവിൽ സാമൂഹ്യമാധ്യമങ്ങൾ ചർച്ചയ്‌ക്കെടുത്തിരിക്കുന്നത്. കണ്ണൂരില്‍ പി ജയരാജനും കെകെ ശൈലജയ്ക്കും പുറമേ കണ്ണിലെ കരടായി എഎന്‍ ഷംസീറും മാറുകയാണെന്നും, പ്രതിപക്ഷം പോലും പ്രതികരിക്കാത്ത പ്രസ്ഥാവനയ്ക്ക് എന്തുകൊണ്ട് പാർട്ടി നേതാക്കൾ തന്നെ പ്രതികരിച്ചെന്നും സോഷ്യൽ മീഡിയ വിലയിരുത്തുന്നു.
‘കരാറുകാരെ കൂട്ടി, അല്ലെങ്കില്‍ കരാറുകാര്‍ എംഎല്‍എമാരുടെ ശുപാര്‍ശയില്‍ മന്ത്രിയുടെ അടുത്ത് വരുന്ന ഒരു സ്ഥിതി ഉണ്ടാകാന്‍ പാടില്ല. അങ്ങനെ വന്നാല്‍ അത് ഭാവിയില്‍ പല രീതിയിലേക്കും ദോഷത്തിന് കാരണമാകും’, എന്നായിരുന്നു കഴിഞ്ഞ 7ാം തീയതി നിയമസഭയിലെ ചോദ്യോത്തരവേളയില്‍ വെച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞത്. ഈ പ്രസ്താവനയാണ് കൂടുതൽ കോലാഹലങ്ങളിലേക്ക് പാർട്ടിയെ നയിച്ചത്.
പിണറായി സർക്കാർ രണ്ടാമതും അധികാരത്തിൽ വന്നപ്പോൾ ഒരു മന്ത്രി പദവി ഷംസീർ ആഗ്രഹിച്ചിരുന്നു. അണികളും മന്ത്രിസഭയില്‍ ഷംസീര്‍ ഉണ്ടാകുമെന്ന് കരുതിയിരുന്നു. എന്നാല്‍ തലശ്ശേരിയിലെ നേതാവിനെ വെട്ടി മുഖ്യമന്ത്രിയുടെ മരുമകന്‍ കൂടിയായ മുഹമ്മദ് റിയാസിനെ ഇതോടെ മന്ത്രിയാക്കുകയായിരുന്നു. ഇതോടെയാണ് പാർട്ടിയിൽ ഷംസീര്‍ വിമതനായി മാറാൻ തുടങ്ങിയത്. മുൻപും സമാന രീതിയിൽ എ എൻ ഷംസീർ സ്പീക്കര്‍ എംബി രാജേഷിനെ കടന്നാക്രമിച്ചതും വലിയ ചര്‍ച്ചയായിരുന്നു.
പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ സിപിഎം പാർലമെന്ററി പാർട്ടി യോഗത്തിലെ വിമർശനം ചർച്ചയാകുമ്പോൾ പാർട്ടി സമ്മേളന കാലത്ത് ഉയരുന്നത് ആരെല്ലാം പാർട്ടിയിൽ വെട്ടി നിരത്തപ്പെടുമെന്ന ചോദ്യം. കണ്ണൂരിൽ പി ജയരാജനും കെകെ ശൈലജയ്ക്കും പുറമേ കണ്ണിലെ കരടായി എഎൻ ഷംസീറും മാറുകയാണ്. പ്രതിപക്ഷം പോലും പ്രശ്‌നമാക്കാതിരുന്ന മുഹമ്മദ് റിയാസിന്റെ വാക്കുകളാണ് സിപിഎം പാർലമെന്ററി പാർട്ടി യോഗത്തിൽ വിമർശിക്കപ്പെട്ടത്.