ദില്ലി: ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. (Narendra Modi) ഏഴ് പ്രതിരോധ കമ്പനികൾ രാഷ്ട്രത്തിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . കമ്പനികള്‍ പ്രതിരോധ മേഖലയുടെ മുഖച്ഛായ മാറ്റുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പുനരാരംഭിക്കുകയാണ്. ഗവേഷണത്തിനും നവീകരണത്തിനുമാവും ഈ കമ്പനികള്‍ ഊന്നല്‍ നല്‍കുകയെന്ന് മോദി അറിയിച്ചു. മ്യുനിഷൻസ് ഇന്ത്യ ലിമിറ്റഡ് (എംഐഎൽ), ആർമേഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡ് (അവാനി), അഡ്വാൻസ്ഡ് വെപ്പൺസ് ആൻഡ് എക്വിപ്‌മെന്റ് ഇന്ത്യ ലിമിറ്റഡ് (എഡബ്ല്യുഇ ഇന്ത്യ), ട്രൂപ് കംഫർട്ട്‌സ് ലിമിറ്റഡ് (ടിസിഎൽ), യന്ത്ര ഇന്ത്യ ലിമിറ്റഡ് (വൈൽ), ഇന്ത്യ ഒപ്റ്റൽ ലിമിറ്റഡ് (ഐഒഎൽ), ഗ്ലൈഡേഴ്‌സ് ഇന്ത്യ ലിമിറ്റഡ് (ജിഐഎൽ), എന്നിവയാണ് പുതിയ ഏഴ് പ്രതിരോധ കമ്പനികൾ.
പുതിയ ഭാവിക്കായി പുതിയ പ്രതിജ്ഞകള്‍ എടുക്കുകയാണ് നമ്മള്‍. ഭാവിയുടെ സാങ്കേതിക വിദ്യയില്‍ ആയിരിക്കണം പ്രതിരോധ ഗവേഷണത്തിന്റെ ശ്രദ്ധ. അതിനായി ഗവേഷകര്‍ക്ക് അവസരം നല്‍കണം. സ്റ്റാര്‍ട്ട് അപ്പുകള്‍ ഈ പുതിയ കമ്പനികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും മോദി കൂട്ടിച്ചേർത്തു.