പാലക്കാട്: പ്രസവത്തെ തുടർന്ന് മരിച്ച ഐശ്വര്യയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. അമിത രക്തസ്രാവമാണ് മരണത്തിന് കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രാഥമിക റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉടൻ തന്നെ ലഭിക്കുമെന്നും അത് ലഭ്യമായാലേ മരണത്തിൽ ഡോക്ടർമാരുടെ വീഴ്ച സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്നും പോലീസ് അറിയിച്ചു.
6 ദിവസം മുൻപാണ് ഗർഭിണിയായ ഐശ്വര്യയെ പാലക്കാട് തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിക്കും കുഞ്ഞിനും ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഐശ്വര്യയുടെ കുഞ്ഞ് മരിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ രാവിലെയോടെ യുവതിയും മരിച്ചു.
ആശുപത്രിയിൽ കയറ്റുന്നത് വരെ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലെന്നും ആശുപത്രി അധികൃതർ പ്രസവം വൈകിപ്പിച്ചതാണ് മരണത്തിന് കാരണമെന്നും കുടുംബം ആരോപിച്ചു. സിസേറിയന് ആവശ്യപ്പെട്ടപ്പോഴും ഡോക്ടർമാർ അത് ചെയ്തില്ല. പ്രസവശേഷം യുവതിയ്‌ക്ക് രക്തസ്രാവം ഉണ്ടായെന്നും ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ പറഞ്ഞു.
തുടർന്ന് ബന്ധുക്കളോട് പറയാതെ ഗർഭപാത്രം നീക്കം ചെയ്തു. സംഭവത്തിൽ ആശുപത്രിക്ക് എതിരെ പാലക്കാട് സൗത്ത് പോലീസ് മന:പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.