ആലപ്പുഴ : ആവേശത്തിരയിളക്കിയ ജലപ്പരപ്പിലെ ഒളിമ്പിക്‌സിന് കൊടിയിറങ്ങുമ്പോൾ വീയപുരം ചുണ്ടൻ തുടർച്ചയായി നാലാം തവണയും നെഹ്‌റു ട്രോഫിയിൽ മുത്തമിട്ടു. ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനത്ത്. നടുഭാഗം മൂന്നാം സ്ഥാനത്തും നിലവിലെ ചാമ്പ്യൻമാരായ കാട്ടിൽതെക്കേതിൽ നാലാം സ്ഥാനത്തും എത്തി. ഹീറ്റ്‌സില്‍ വീയപുരമാണ് ഏറ്റവും മികച്ച സമയം കുറിച്ചത്. 4.18.80 സമയത്തിലാണ് വീയപുരം ഫിനിഷ് ചെയ്തത്. പിന്നാലെയാണ് ഫൈനലിലെ അവരുടെ മുന്നേറ്റം.
ഒന്നാം ലൂസേഴ്സ് ഫൈനലിൽ നിരണം ചുണ്ടനാണ് വിജയം സ്വന്തമാക്കിയത്. രണ്ടാം ലൂസേഴ്സ് ഫൈനലിൽ ആനാരി ചുണ്ടൻ ഒന്നാം സ്ഥാനം സ്വന്തമാക്കി. തേർഡ് ലൂസേഴ്സ് ഫൈനലിൽ ജവഹർ തായങ്കരി വിജയിച്ചു.
വീയപുരം, നടുഭാഗം, കാട്ടില്‍തെക്കേതില്‍, ചമ്പക്കുളം ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. അഞ്ച് ഹീറ്റ്‌സുകളിലായി നടത്തിയ പോരാട്ടത്തിലാണ് നാല് ചുണ്ടന്‍ വള്ളങ്ങള്‍ ഫൈനലിലേക്ക് മുന്നേറിയത്. കാട്ടില്‍ തെക്കേതില്‍ ചുണ്ടനാണ് നിലവിലെ ചാമ്പ്യന്‍മാര്‍. വീയപുരം, വെള്ളംകുളങ്ങര, ചെറുതന, ശ്രീമഹാദേവന്‍ ചുണ്ടനുകളാണ് ആദ്യ ഹീറ്റ്‌സില്‍ അണിനിരന്നത്. വീയപുരമാണ് ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തത്. പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് വീയപുരം ചുണ്ടനായി തുഴഞ്ഞത്.