ശ്രീനഗര്‍: അതിർത്തിയിൽ നിരന്തരം പ്രകോപനങ്ങൾ സൃഷ്ടിക്കുന്ന പാകിസ്ഥാനും ചൈനയ്ക്കും കടുത്ത മുന്നറിയിപ്പ് നൽകിക്കൊണ്ട് ശ്രീനഗര്‍ വ്യോമതാവളത്തില്‍ നവീകരിച്ച മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രണ്‍ ഇന്ത്യ വിന്യസിച്ചു. കഴിഞ്ഞ കാലങ്ങളിൽ പാകിസ്ഥാനില്‍ നിന്നുള്ള ഭീഷണിയെ നേരിട്ടിരുന്ന മിഗ് 21 സ്‌ക്വാഡ്രണിന് പകരമായാണ് ‘നോര്‍ത്ത് ഡിഫന്‍ഡര്‍’ എന്ന പേരിൽ പ്രശസ്തമായ ട്രൈഡന്റ്‌സ് സ്‌ക്വാഡ്രണ്‍ ദൗത്യത്തിന് എത്തുന്നത്.
സമതലങ്ങളേക്കാള്‍ ഉയര്‍ന്ന തന്ത്രപ്രധാനമായ,അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന ശ്രീനഗർ ഭാഗത്ത് കൂടുതല്‍ വെയിറ്റ് ടു ത്രസ്റ്റ് അനുപാതമുള്ള, കുറഞ്ഞ പ്രതികരണ സമയവും മികച്ച ഏവിയോണിക്‌സും ദീര്‍ഘദൂര മിസൈലുകളും സജ്ജീകരിച്ചിട്ടുള്ള ഒരു വിമാനം കൂടുതൽ ഫലപ്രദമായിരിക്കും എന്ന കണ്ടെത്തലാണ് മിഗ് 29 നെ മേഖലയിൽ വിന്യസിക്കാൻ കാരണമായത്. .
കാശ്മീര്‍ താഴ്‌വരയില്‍ തങ്ങളുടെ ഉത്തരവാദിത്ത മേഖലയെ വര്‍ഷങ്ങളോളം വിജയകരമായി പ്രതിരോധിക്കാന്‍ മിഗ് 21ന് സാധിച്ചു, കൂടാതെ 2019 ല്‍ ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം പാകിസ്ഥാന്‍ ഭീകര ക്യാമ്പുകളില്‍ എഫ് 16 തകര്‍ക്കാനും മിഗ് 21ന് കഴിഞ്ഞു. ഇതിനെക്കാള്‍ മികച്ചതാണ് നവീകരിച്ച മിഗ് 29. നവീകരണത്തിന് ശേഷം മിഗ്29ൽ ദീര്‍ഘദൂര എയര്‍ടുഎയര്‍ മിസൈലുകളും എയര്‍ടുഗ്രൗണ്ട് ആയുധങ്ങളും സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ സര്‍ക്കാര്‍ സായുധ സേനയ്ക്ക് നല്‍കിയിട്ടുള്ള അടിയന്തര സംഭരണ അധികാരം ഉപയോഗിച്ച് മാരകമായ ആയുധങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. സംഘര്‍ഷസമയത്ത് ശത്രുവിമാനത്തിന്റെ കഴിവുകളെ തടസ്സപ്പെടുത്താനുള്ള കഴിവും ഈ യുദ്ധവിമാനത്തിന് നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നൈറ്റ് വിഷന്‍ ഗ്ലാസുകള്‍ ഉപയോഗിച്ച് വിമാനത്തിന് രാത്രിയില്‍ പ്രവര്‍ത്തിക്കാനാകും. മാത്രമല്ല വായുവില്‍ നിന്ന് ഇന്ധനം നിറയ്ക്കാനുള്ള ശേഷിയുള്ളതിനാല്‍ കൂടുതല്‍ ദൂരപരിധിയും മിഗ് 29 നുണ്ട്.