ജനങ്ങളെ ഭീതിയിലാഴ്ത്തിയ കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. 110 രാജ്യങ്ങളിൽ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനം ഗെബ്രിയോസിസ് കൂട്ടിച്ചേർത്തു.
നിലവിൽ കൊവിഡ് കേസുകൾ കണ്ടെത്തുന്നതിൽ തടസ്സങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്നും. BA.4, BA.5 വകഭേദങ്ങൾ നിരവധി രാജ്യങ്ങൾ പടർന്നു പിടിക്കുന്നുണ്ട്. 110 രാജ്യങ്ങളിൽ വീണ്ടും കൊവിഡ് വ്യാപനം ഉയർന്നു. ആഗോള തലത്തിൽ കൊവിഡ് കേസുകൾ 20 ശതമാനം ഉയരാൻ ഇത് കാരണമായെന്നുംഅദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ പറഞ്ഞതിങ്ങനെ,
‘ഈ മഹാമാരിയിൽ മാറ്റങ്ങൾ വരുന്നുണ്ട്. പക്ഷെ അവസാനിച്ചിട്ടില്ല. കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിലും വൈറസിന്റെ ജനിത ഘടന പരിശോധനയും കുറയുന്നതിനാൽ കൊവിഡ് വൈറസ് ട്രാക്ക് ചെയ്യാനുള്ള ഞങ്ങളുടെ കഴിവ് ഭീഷണിയിലാണ്. അതിനാൽ ഒമിക്രോൺ ട്രാക്ക് ചെയ്യാനും ഭാവിയിൽ ഉയർന്നു വരുന്ന വേരിയന്റുകളെ വിശകലനം ചെയ്യാനും ബുദ്ധിമുട്ടാണ്,’